2010 മേയ് 2, ഞായറാഴ്‌ച

12) ത്രിശങ്കുവില്‍ റസിയ

എപ്പോഴാണ് നമുക്ക് പ്രണയം സംഭവിക്കുക എന്ന് ചോദിച്ചാല്‍ ആര്‍ക്കും ക്രിത്യമായ ഉത്തരം തരാന്‍ കഴിയില്ല. ചിലപ്പോള്‍ അത് സംഭവിക്കുന്നു അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സംഭവിക്കലിനും താതാത്‌മ്യം പ്രാപിക്കലിനും അതിന്റെ ആഴത്തിലും പരപ്പിലും ഒക്കെ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചാണ്. വര്‍ഷങ്ങളോളം വെറും സൗഹ്രുദം എന്ന് മാത്രം കരുതുന്ന ചില ബന്ധങ്ങളില്‍ അപ്രതീക്ഷിതമായ നിമിഷങ്ങളിലാവും പ്രണയം എന്ന് തിരിച്ചറിയുക. അത്പോലെ ബന്ധങ്ങ‌ളുടെ ധ്രഡതയും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

ഞാന്‍ എന്ന വ്യക്തി റസിയയേ ഇത്രയധികം സ്നേഹിക്കുന്നതിന് സാഹചര്യങ്ങള്‍ ഒരു പരിധിവരെ കാരണമാണ്. ആദ്യത്തെ അദ്ധ്യായത്തില്‍ പറഞ്ഞതുപോലെ പ്രശ്നങ്ങള്‍ തലച്ചുമടായി കൊണ്ട്നടക്കുന്ന ഒരു മനസിന്റെ ഉടമക്ക്, മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ കിട്ടിയ ഒരു വാഴനാര് പോലെയായിരുന്നു റസിയയുടെ സ്നേഹം. വാഴനാരിന് രക്ഷിക്കാന്‍ കഴിയുമോ എന്നതിനേക്കാളേറെ  ഒരു വാഴനാരെങ്കിലും ഉണ്ടെന്ന ആശ്വാസമാണ് റസിയ. അതുകൊണ്ടാവും രണ്ട്കൈയ്യും പിടിച്ച് ഞാനതില്‍ തൂങ്ങുന്നത്.

ആവള്‍ ഗേള്‍സ് സ്കൂളിലും വിമെന്‍സ് കോളെജിലും ഒക്കെ പഠിച്ചത്കൊണ്ട് ആരും പ്രണയാഭ്യര്‍ഥന നടത്തിയില്ലെന്നും അതുകൊണ്ട് ആദ്യമായി ഒരാള്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ വീണ്‌പോയി എന്ന്മാണ് ഈ പ്രണയത്തില്‍ റസിയയുടെ സാക്ഷ്യം. ആരോടും ഒന്നും പറയാത്ത, വാശിയും സ്നേഹവും വികാരങ്ങളും സ്വപ്നങ്ങളുമെല്ലാം അടക്കിവച്ച് ശീലിച്ച ഒരു പെണ്‍കുട്ടിക്ക് സ്നേഹവും ഉപദേശങ്ങളും മാനസിക പിന്‍ബലവുമൊക്കെ നല്‍കിയപ്പോള്‍ സ്നേഹം തോന്നിയത് സ്വാഭാവികമാവണം. ചിലപ്പോള്‍ എന്റെ സ്നേഹത്തിന്റെ സുഖത്തിന്റെ തണലില്‍ ഇത്തിരിനേരം തളര്‍ന്നിരുന്നതാവാം.അല്ലെങ്കില്‍ ആദ്യം പ്രണയം പകര്‍ന്ന പുരുഷനോട് തോന്നിയ ഒരു അഫെക്ഷന്‍ ആവാം. സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ രണ്ട്പേര്‍ക്കും ഒരു മാനസിക തണല്‍ വേണ്ടിയിരുന്നു.

യഥാര്‍ത്ഥത്തില്‍ റസിയക്ക് ഞാനാരാണ് ? ഒരു ശബ്ദം. എന്റെ രൂപത്തെയും ഭൗതികതേയും അവള്‍ സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല. എന്തായിരുന്നാലും ഒറ്റവാക്കില്‍ ഉത്തരം പറയണം എന്ന് പറഞ്ഞ് ഞാനാ ചോദ്യം വീണ്ടും ചോദിച്ചു. "എല്ലാത്തിലുമുപരിയായി എന്നേ സ്നേഹിക്കുന്നുവെങ്കില്‍ , നീ എന്നോടൊപ്പം വരുമോ? ". "NO"  എന്നായിരുന്നു ഉത്തരം. ഞാന്‍ എല്ലാം അവിടെവച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, റസിയ വീണ്ടും വിളിച്ചു. എനിക്ക് ധൈര്യമില്ല, പിടിച്ച്നില്‍ക്കാന്‍ കഴിയുന്നില്ല, എന്നെല്ലാം പറഞ്ഞുകൊണ്ടിരുന്നു.

റസിയ കരയുമ്പോള്‍ എന്റെ കണ്ണും നിറയും. "ഏട്ടന് സങ്കടങ്ങള്‍ കൂട്ട്കാരോടെങ്കിലും പറയാം. എനിക്കാരാ ഉള്ളത്?". അവളുടെ ഈ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ ഞാന്‍ വീണ്ടും റസിയയോട് സംസാരിച്ചു. വീണ്ടും ഏകദേശം രണ്ട് വര്‍ഷങ്ങള്‍. എല്ലാ മാസവും "നമ്മളെ ആരും സപ്പോര്‍ട്ട് ചെയ്യില്ല. എന്റെ വാപ്പച്ചിയേയും ഉമ്മച്ചിയേയും വിട്ട് എനിക്ക് വരാന്‍ കഴിയില്ല.നമുക്ക് പിരിയാം." എന്ന് പറഞ്ഞ് റസിയ കരയും. പിറ്റേദിവസംതന്നെ വിളിക്കുകയും ചെയ്യും. അവള്‍ വിളിച്ചാല്‍ എന്റെ എല്ലാ ദുഖങ്ങളും ദേഷ്യവും അടക്കിവച്ച് ഞാന്‍ ഫോണ്‍ എടുക്കും. ഒരിക്കല്‍ "എന്റെ മരണംകൊണ്ടേ ഇതിനൊരു പരിഹാരമാവൂ" എന്ന് പറഞ്ഞ് കൈത്തണ്ടയില്‍ കത്തി വച്ചതായി എന്നോട് പറഞ്ഞു. അവള്‍ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന പേടി എന്നെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു.

ഒരിക്കല്‍ അവള്‍ എന്നെ വിളിച്ച് പറഞ്ഞു. "ഏട്ടനെ ഒരു ഫ്രെണ്ടായിട്ട് ഞാന്‍ വിളിച്ചോട്ടേ? അങ്ങിനെയെങ്കിലും എനിക്ക് ഏട്ടന്റെ ശബ്ദം കേള്‍ക്കാമല്ലോ" എന്ന്.

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് റസിയയേകാണാനുള്ള ആദ്യ യാത്രയും "ചോര വീണ മണ്ണില്‍....." എന്ന് തുടങ്ങുന്ന ഗാനവുമാണ്. ജീവിതത്തിലേക്ക് നടക്കാന്‍ എന്നേ പ്രേരിപ്പിക്കുന്നത് ഈ വരികളുമാണ്. "നേര് നേരിടാന്‍ കരുത്ത് നേടണം നിരാശയില്‍.. വീണിടാതെ.........."

ഒന്നര മാസത്തിന്  മുമ്പ് അവളുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു പ്രാവശ്യം എന്നേ വിളിച്ചിരുന്നു.

ഒരു വിപ്ലവ പ്രണയ ഗാനവും ഞാനും ഇവിടെ അവസാനിക്കുന്നില്ല. ഒന്നും ഒന്നിന്റേയും തുടക്കവുമല്ല ഒടുക്കവുമല്ല.

=======================================


ഇതുവരെ വായിച്ച് സഹിച്ച എല്ലാവര്‍ക്കും നന്ദി.

2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

11) പ്രണയ കഥയിലെ സാധാരണ ട്വിസ്റ്റ്

സാധാരണ പെണ്ണിന്റെ ഏട്ടന്മാരാണല്ലോ എല്ലാ പ്രണയ കഥയിലും വില്ലന്മാര്‍. അല്ലെങ്കില്‍ അവളെ നോട്ടമിട്ട വേറേ ആരെങ്കിലും ആവണം. നായകനാവാനും വില്ലനാവാനും അതിന്റേതായ കാരണങ്ങള്‍ ഉണ്ടാവണം. യഥാര്‍ഥത്തില്‍ വില്ലന്മാരും നായകന്മാരേപ്പോലെതന്നെ ചില ആശയങ്ങള്‍ക്കോ ആശക്കോ വേണ്ടി നിലകൊള്ളുന്നവരാണ്. രണ്ട് പേരുടേയും പോയിന്റ് ഒഫ് വ്യൂവില്‍ നിന്നു നോക്കിയാല്‍ രണ്ട് പേരും നായകന്മാരാണ്.

നായകനും വില്ലനും ന‌മ്മുടെ സിനിമാക്കാര്‍ ചില രൂപരേഖകളൊക്കെ തീര്‍ത്ത്‌വച്ചിട്ടുണ്ട്. നായകന്‍ സല്‍ഗുണസമ്പന്നനും വില്ലന്‍ മഹാ തോന്യവാസിയു‌മായിരിക്കും. അങ്ങനെ ഒരു ആങ്കിളിലൂടെ വീക്ഷിച്ചാല്‍ ഞാന്‍ ഞാന്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നവനായതുകൊണ്ടും കഥ പറയുന്നത് ഞാനാണെന്നതുകൊണ്ടും നായകന്റെ വേഷം ഞാന്‍ ഇടുന്നു. വില്ലന്‍ റസിയയുടെ ചേച്ചിയുടെ ഭര്‍ത്താവും. അവളുടെ സ്വന്തം സഹോദരന്‍ ഗള്‍ഫില്‍ ആയതുകൊണ്ട് ഇവിടെ ഇപ്പോഴുള്ള ഉത്തരവാദപ്പെട്ട ആണ്‍തരി. നമുക്ക് അയാള്‍ക്ക് ആഷിക്ക് എന്ന് പേരിടാം.

"എന്തിനാടാ മിസ്സ്ഡ് അടിച്ചത്?" എന്ന ചോദ്യത്തിനു മറുപടിയായി "ഞാന്‍ മിസ്സ്ഡ് അടിച്ചില്ല ചേട്ടാ. നമ്പെര്‍ മാറിപ്പോയതാ" എന്നൊക്കെപ്പറഞ്ഞ് ഞാനൊഴിയാന്‍ ശ്രമിച്ചു. എന്നും നിനക്ക് നമ്പെര്‍ മാറുമോ എന്നായി ആഷിക്. പിന്നെ പേരെന്തെന്നായി വില്ലന്റെ ചോദ്യം. പെട്ടെന്ന് ആലോചിച്ചപ്പോള്‍ സുകേഷ് എന്ന പേരാണ് വായില്‍ വന്നത്. അതുതന്നെ തട്ടിവിട്ട് ഫോണ്‍ വച്ചു. പുള്ളി വീണ്ടും വിളിച്ച് "ബ്ലെടീ ഫൂള്‍,  ഇനി വിളിക്കുമോടാ" എന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്ത് വച്ചു.

അടുത്ത ഡിവസം പകല്‍ റസിയ വിളിച്ചു. "ഇക്ക, ബ്ലെഡി ഫൂള്‍ എന്നൊക്കെ വിളിച്ചു അല്ലേ. എനിക്ക് വിഷമമായി. ഉമ്മ എന്നോട് സുകേഷിനെ അറിയുമോ എന്നൊക്കെ ചോദിച്ചു." എന്നെല്ലാം പറഞ്ഞു. രാത്രി 10മണി ആയപ്പോള്‍ ആഷിക് എന്നേ വിളിച്ച് ഇന്നു നിന്റെ മിസ്സ്ഡ് കാള്‍ ഒന്നും കണ്ടില്ലല്ലോ എന്ന് ചോദിച്ചു. ഇന്നലെ മിസ്സ്ഡ് അടിച്ചത് ഞാനാണ് ഇനി ചെയ്യില്ല എന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും ആഷിക് വിടാന്‍ ഭാവമില്ല. ഒരു മാസത്തോളം മിസ്സ്ഡ് കാള്‍ നിരീക്ഷിച്ചിട്ടാണ് ഇപ്പോള്‍ വിളിക്കുന്നതെന്ന് ആഷിക് പറഞ്ഞു. പിന്നീട് 45 മിനിട്ടോളം ഞങ്ങള്‍ സംസാരിച്ചു.

റസിയയും ഞാനും തമ്മില്‍ സ്നേഹത്തിലാണെന്ന് തുറന്ന് പറഞ്ഞാല്‍ റസിയക്ക് അത് പ്രശ്നമായെങ്കിലോ. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ ഉറപ്പിച്ച് പറഞ്ഞാല്‍ അവള്‍ എങ്ങിനെയാവും പ്രതികരിക്കുക. എന്നൊക്കെ ആലോചിച്ചെങ്കിലും ഒരു നായകന്‍ എന്ന നിലയില്‍ എന്റെ നിലപാട് വ്യക്തമാക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. റസിയയുടെ വീടും ഞാനും തമ്മിലുള്ള ബന്ധമാണ് ആഷിക്കിന് അറിയേണ്ടുന്നത്. തികച്ചും സത്യസന്ധവും മാന്യവുമായ ബന്ധമാണെനിക്കുള്ളതെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍ അതെങ്ങിനെയാണെന്നറിയണം ആഷിക്കിന്. ഭീഷണിയുടെ സ്വരം ഞാന്‍ വകവക്കില്ല എന്ന് മനസിലായപ്പോള്‍ നയപരമായ സ‌മീപന‌മായി. ഞാന്‍ പറഞ്ഞില്ലെങ്കിലും ഇത് കണ്ടുപിടിച്ചിട്ടേ പിന്മാറൂ എന്ന് വില്ലന്‍. എന്തായാലും എന്റെ വായില്‍ നിന്നറിയില്ല എന്ന് പറഞ്ഞ് ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു. ഇതിനിടെ സ‌ത്യാവസ്ഥ വെളിപ്പെടുത്താന്‍ എനിക്ക് രാവിലെ 6 മണി വരെ സമയവും തന്നു.

ഒന്നുരണ്ട് ദിവസത്തേക്ക് എനിക്ക് റസിയയേ കോണ്ടാക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഇടക്ക് ഓണ്‍ലൈന്‍ വന്നപ്പോള്‍ ആഷിക്കിനോട് എല്ലാം തത്ത പറയുന്നത്പോലെ പറഞ്ഞതായി  അവള്‍ പറഞ്ഞു. അതിന്റെ വിവരണം തുടങ്ങിയപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു, അതൊന്നും എനിക്കറിയണ്ട, ഒരൊറ്റ ചോദ്യത്തിന് മറുപടി തന്നാല്‍ മതിയെന്ന്.

(തുടരും.......)

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

10) മിസ്സ്ഡ് കാള്‍ പ്രശ്നങ്ങള്‍

പ്രണയം തളിര്‍ക്കുകയും പൂക്കുകയും ഒക്കെ ചെയ്യുന്നത് മനസിലാണല്ലോ. അതിനു ദൂരമോ കമ്യൂണിക്കേഷന്‍ മീഡിയമോ ഒന്നും പ്രശനമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങളോളം നേരിട്ടുകാണുകയോ ഫോണ്‍ ചെയ്യുകയോ കത്തെഴുതുകയോ ചെയ്യാതെ തെലിപ്പതിക് മീടിയാ വഴി പ്രണയബദ്ധരായിരിക്കുകയും ചെയ്യുന്ന കമിതാക്കളുടെ കഥ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞ സമയത്താണെന്ന് തോന്നുന്നു എഴുതിയത്. പ‌തിനഞ്ചോളം കഥാപാത്രങ്ങളും അദ്ധ്യായങ്ങളും. ഓരോ കഥാപാത്രങ്ങളുടെയും മനസാണ് ഓരോ അദ്ധ്യായവും. ഈ രീതിയിലുള്ള കഥപറച്ചില്‍ എനിക്കു മുന്‍പേ നല്ല കഥാക്രുത്ത്കള്‍ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് ആ കഥ എന്റെ കയ്യില്‍നിന്നും ന്‍ഷ്ടപ്പെട്ടത് ഞാന്‍ കാര്യമായിട്ടെടുത്തില്ല. വളരെ അടുത്ത സുഹ്രുത്ത്ക്കള്‍ മാത്രം അത് വായിച്ചിട്ടുണ്ട്.

എങ്ങിനെ ആയിരുന്നാലും കമ്യൂണികേറ്റ് ചെയ്യുക എന്നത് ഏതൊരു ബന്ധത്തിന്റെയും ആവശ്യമാണല്ലോ. വൈകുന്നേരം വിളിക്കാന്‍ പറ്റിയില്ലെങ്കില്‍ റസിയ രാത്രി പത്ത് മണിക്ക് ഓണ്‍ലൈന്‍ വരും. പതിനൊന്ന് മുപ്പത് വരെ ചാറ്റ് ചെയ്യും. കാവല്‍ മാലാഖമാര്‍ അറിയാതെയാണ് കാര്യങ്ങള്‍ ഇത്രയൊക്കെ മുന്നോട്ട് പോകുന്നത്. റസിയ വീട്ടില്‍ വളരെ രഹസ്യമായിട്ടാണ് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത്. ഡയല്‍-അപ്പ് കണെകഷന്‍ ആയതുകൊണ്ട് ആദ്യമാസത്തെ ബില്ല് വരുന്നതു വരെയേ ഇതിന് ആയുസുള്ളു എന്ന് എനിക്ക് ആദ്യംതന്നെ തോന്നിയിരുന്നു.

പത്ത് മണിക്ക് മുന്‍പ് എങ്ങിനെയും ഭക്ഷണം കഴിച്ച് ഞാന്‍ gtalk നു മുന്നില്‍ ഇരിപ്പാവും. 10.10 വരെ കണ്ടില്ലെങ്കില്‍ അവളുടെ വീട്ടിലേക്ക് വിളിക്കും. എന്‍‌ഗേജ്‌ട് ടോണ്‍ ആണെങ്കില്‍ അവള്‍ ഇന്റെര്‍നെറ്റ് കണെക്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കും. ചിലപ്പോള്‍ അവള്‍ ഒരു ഡയല്‍ കഴിഞ്ഞ് അടുത്തതിനു ശ്രമിക്കുന്നതിന്റെ ഇടവേളയിലാവും എന്റെ കാള്‍ അങ്ങോട്ട് ചെല്ലുന്നത്. ഒരു ബെല്ല് കേള്‍ക്കുമ്പോള്‍ ഞാന്‍ കട്ട് ചെയ്യും. അപ്പോള്‍ത്തന്നെ വിചാരിക്കും ഇനി വിളിക്കരുത് എന്ന്. പക്ഷെ പിറ്റേ ദിവസവും ആവര്‍ത്തിക്കും. രാത്രിയിലെ മിസ്സ്ഡ് കാള്‍ അങ്ങനെ പതിവായി. ഒരു ഉമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍  മിസ്സ്ഡ് കാള്‍ പതിവായപ്പോള്‍ അവിടെ കാളെര്‍ ഐ ഡി വാങ്ങി വച്ചു. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇക്കയും വാപ്പയും, വളരെ വിരളമായി ഇത്താത്ത, ഇവരുടെ കാള്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞത് മുപ്പത് കാള്‍സ് അങ്ങോട്ടും മുപ്പത് കാള്‍സ് ഇങ്ങോട്ടും വരുന്ന എന്റെ നമ്പര്‍ ആണ് കാളെര്‍ ഐ ഡിയില്‍ എപ്പോഴും തെളിഞ്ഞ് നില്‍ക്കുക.

ഒരു ദിവസം രാവിലെ, ഞാന്‍ ഒരു ഇന്റെര്‍‌വ്യൂവിന് ചെന്നൈക്ക് പോകുന്ന് ദിവസം റസിയയുടെ മിസ്സ്ഡ് കാള്‍ വന്നു. വൈകിട്ട് ഞാന്‍ ട്രെയിന്‍ കയറുന്നത്കൊണ്ട് രാവിലെ വിളിക്കുന്നതാവും എന്ന് കരുതി ഞാന്‍ തിരിച്ച് വിളിച്ചു. പക്ഷെ ഫോണ്‍ എടുത്തത് ഉമ്മയാണ്. ഹെലോ കേട്ടപ്പോള്‍ത്തന്നെ ആളുമാറിയ വിവരം മനസിലാക്കി ഞാന്‍ തിരികെ മനസിലാകാത്തത്പോലെ രണ്ട് ഹലോ വച്ച് ഫോണ്‍ കട്ട് ചെയ്തു. വൈകിട്ട് റസിയ വിളിച്ചതുമില്ല. ആ റ്റെന്‍ഷന്‍ മൂത്ത് ഇന്റെര്‍‌വ്യൂ സാമാന്യം നന്നായിട്ട് ഞാന്‍ കുളമാക്കി. നല്ല ശമ്പളം ഓഫര്‍ ചെയ്തിരുന്ന ജോലി കിട്ടിയില്ല. തിരികെ ബസ്സിനു വരുമ്പോള്‍ റസിയ വിളിച്ചു. ഉമ്മച്ചിക്ക് വല്ല സംശയവും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ല എന്നും ഉമ്മ ഇപ്പോള്‍ കസിന്റെ വീട്ടിലാണെന്നും അവള്‍ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ ബാറ്ററി തീരും വരെ സംസാരം.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് റസിയയുടെ ഇത്താത്തയും ഭര്‍ത്താവും കുഞ്ഞും അവളുടെ വീട്ടില്‍ ഒരാഷ്ച്ച താമസിക്കാന്‍ എത്തുന്നത്. അവര്‍, ഇടക്കിടക്ക് അങ്ങനെ ചെയ്യാറുള്ളതുമാണ്. ഫോണ്‍ വിളിക്കാന്‍ പറ്റില്ല. പിന്നെ ചാറ്റ് മാത്രമാണ് ആശ്രയം. അതുകൊണ്ട് വീട്ടിലും ഓഫീസിലും ഞാന്‍ എപ്പോഴും ഓണ്‍‌ലൈന്‍. എപ്പോഴാണ് അവള്‍ ഓണ്‍ലൈന്‍ വരിക എന്നറിയില്ലല്ലോ. ഒരു ദിവസം രാത്രി ഞാന്‍ കപ്യൂട്ടറിന്റെ മുന്നില്‍ നിന്നും മാറിയ സമയത്തെപ്പോഴോ റസിയ ഓണ്‍ലൈന്‍ വന്ന് "വേഗം വാ" എന്ന മെസ്സേജ് ഇട്ടു. ഞാന്‍ തിരികെ വന്നപ്പോഴേക്കും അവള്‍ ഓഫ്‌ലൈന്‍ ആയത്കൊണ്ട്, ഞാന്‍ വന്നൂ എന്നറിയിക്കാന്‍ ഒരു മിസ്സ്ഡ് അടിച്ചു. അപ്പോള്‍ത്തന്നെ തിരികെ കാള്‍ വന്നു. ഞാന്‍ സന്തോഷപൂര്‍‌വം എടുത്തു. "എന്തിനാടാ മിസ്സ്ഡ് അടിച്ചത്?" ഒരു പുരുഷ പരുഷ സ്വരം.

(തുടരും........)

2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

9) ആദ്യ ചുമ്പനം തുടര്‍ച്ച

അടുത്ത ദിവസം ദുബായിക്കുള്ള പോക്ക് മാറ്റിവച്ചതായി അറിയിച്ചുകൊണ്ട് ബോസ്സിന്റെ ഫോണ്‍ വന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ദുബായ് ഓഫര്‍. ഇപ്പ്രാവശ്യം ഞാനെന്തായാലും പോകും എന്നും പറഞ്ഞ് റസിയയേ വിളിച്ച് വീണ്ടും ഒരു കൂടിക്കാഴ്ച്ച തരപ്പെടുത്തി.

ഇത്തവണ കുറച്ച്കൂടി സേഫായ ഒരു ഐസ്ക്രീം പാര്‍ലര്‍. കമിതാക്കള്‍ക്ക് വേണ്ടി ഉള്ളത്. ഇപ്പ്രാവശ്യം ഞാന്‍ റസിയയെ ഇടത് വശത്ത് ഇരുത്തി മാക്സിമമം ഒട്ടിച്ചേര്‍ന്നിരുന്നു. ബാക്കിയെല്ലാം പഴയത്പോലെ ആവര്‍ത്തിച്ചു. പേരിടാത്ത പാനീയം, നീട്ടി വലിച്ചുള്ള കുടി, സമയം പോയി, പോണം. ഇതിനിടെ വളരെ പാട്പെട്ട് അവളുടെ കൈത്തണ്ടയില്‍ ഞാനൊന്ന് പിടിച്ചു. അത് ചുണ്ടിലൊന്ന് മുട്ടിച്ചു. അപ്പോള്‍ത്തന്നെ റസിയ‍ പോകാന്‍ റെഡിയായി ഇറങ്ങി. ഞാന്‍ തലയുടെ പിരിവെട്ടി അവിടെയും ഇവിടെയും തട്ടി പുറത്ത് വന്നു.

മത്തായി ഏഴാം സ്വര്‍ഗ്ഗം തിരഞ്ഞ് ന‌ടന്നത്പോലെ, ആദ്യചുംബനം ഇങ്ങനെയല്ല വേണ്ടിയിരുന്നതെന്ന് മനസ് വാശിപിടിച്ചു. റസിയ ധൃതിപിടിച്ച് ഇറങ്ങിപ്പോയത്കൊണ്ട് മുഖത്തേ ഭാവമോ കൈപ്പത്തിയിലേ ചുംബനത്തിന്റെ ആഫ്റ്റര്‍ ഇഫക്ടോ ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല.വീട്ടിലെത്തിയപ്പോഴേക്കും അവള്‍ വിളിച്ചു. "ഞാന്‍ ചീത്തയായോ എന്നൊരു സംശയം" എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടി. കൈത്തണ്ടയില്‍ ഒന്ന് ചുംബിച്ചപ്പോഴെങ്ങാനും അവളുടെ ചാരിത്ര്യം കളവുപോയോ.

സുശീല്‍ കുമാര്‍ വീണ്ടും റഷ്യാക്കാരികളുടെ കഥയുമായി അടുത്തെത്തി. നാളുകള്‍ പോകെപ്പോകെ ഗള്‍ഫ് ഓഫര്‍ എന്നത് എം‌പ്ലോയി കഴുതയുടെ മുന്നില്‍ കെട്ടിത്തൂക്കിയിട്ട ഒരു പച്ചിലത്തണ്ട് മാത്രമാണെന്ന് എനിക്ക് മനസിലായി. ഒരു വര്‍ഷത്തിനിടെ മൂന്ന് കമ്പനികള്‍ ചാടിയ എന്റെ കഥ നന്നായിട്ടറിയാവുന്ന മാനേജ്മെന്റ് ഇട്ട ഒരു മോഹന വാഗ്ദാനം. സുശീല്‍ കുമാര്‍ ആകട്ടെ തിരികെ ദുബായ്ക്ക് പറക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ റസിയക്ക് ഒരു ബന്ധുവീട് സന്ദര്‍ശിക്കാന്‍ എറണാകുളത്ത് വരേണ്ടതായി വന്നു. ഒറ്റക്ക് വരണമെന്നും എര്‍ണാകുളത്ത് വച്ച് സ്വസ്ഥമായി കാണാമെന്നും ഞന്‍ അവളേ ശട്ടംകെട്ടി. പക്ഷെ എര്‍ണാകുളത്ത് അങ്ങിനെ സ്വസ്ഥമായി ഇരിക്കാനുമ്മറ്റുമുള്ള സൗകര്യങ്ങള്‍ എവിടെയുണ്ട് എന്നെനിക്കറിയില്ല. എന്നാല്‍ സ്വസ്ഥത അല്പം കുറഞ്ഞാലും ഓഫീസില്‍ വച്ച് കാണാമെന്നുറപ്പിച്ചു. ഐ ടി പാര്‍ക്കിന്റെ ഒരു ഇടനാഴിയിലേ അവസാനത്തേ മുറിയാണ് എന്റെ ഓഫീസ്.

റോഡില്‍ വച്ച് ഞനും റസിയയും ഒന്നിച്ച് നില്‍ക്കണ്ടാ എന്ന് അവള്‍ പറഞ്ഞത്കൊണ്ട് ഓഫീസിന്റെ സ്വകാര്യതവരെ ഗീത കൂട്ടിക്കൊണ്ട് വരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഗീത സന്തോഷപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കി. ഗീതയും സനിലാലും ഞങ്ങള്‍ക്ക്‌വേണ്ടി ഓഫീസ് മുറി സ്വതന്ത്രമാക്കിത്തന്നു. ബിന്‍സി മെറ്റേണിറ്റി ലീവിലാണ്.

റസിയയും ഞാനും മുഖത്തോട്മുഖം നോക്കി ഓഫീസില്‍ ഇരുന്നു. ഗ്ലാസ്സ് ഇട്ട മുറിയായത്കൊണ്ട് അടുത്തിരിക്കാന്‍ പേടി. സെക്യൂരിറ്റി കിങ്കരന്മാര്‍ കറങ്ങി നടക്കാറുമുണ്ട്. അതുകൊണ്ട് എന്റേയും റസിയയുടേയും കസേരക‌ള്‍ക്കിടയില്‍ ഒരടി അകലം. എന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്. പക്ഷേ വാക്കുകള്‍ പുറത്ത് വരുന്നില്ല. അപ്പോള്‍ ഞാന്‍ പണ്ട് ചെയ്ത ത്രീഡീ അനിമേഷന്‍ വീര സാഹസിക ചിത്രങ്ങള്‍ അവള്‍ക്ക് കാണിച്ച്കൊടുത്തു. ആശിച്ച് കൊതിച്ച് കിട്ടിയ ഇത്തിരി സമയത്തേക്കുറിച്ച് മുന്‍പ് കുറേ സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഒരുമാതിരി സായിപ്പിനേക്കണ്ടപ്പോ കവാത്ത് മറക്കുന്ന അവസ്ഥ.

ഐ ടി പാര്‍ക്കിനു പുറത്തുള്ള പടികളില്‍ വെറുതേയിരുന്ന് നേരമ്പോക്കുന്ന ഗീതയേയും സനിലാലിനേയും കണ്ടിട്ട് പലരും ചോദിച്ചു ഓഫീസില്‍ പണിയൊന്നുമില്ലേ എന്ന്. ഈ വിവരം സനിലാല്‍ ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ സമയം തീരുന്നു എന്ന ബോധം എനിക്കുണ്ടായി. അപ്പോള്‍ എന്നിലെ കാമുകന്‍ പെട്ടെന്ന് സടകുടഞ്ഞെഴുനേറ്റു. പെട്ടന്ന്തന്നെ എത്തിവലിഞ്ഞ് റസിയയുടെ തോളിലൂടെ കൈ ഇട്ട് അടുപ്പിച്ചിരുത്തി കവിളില്‍ ഒരു ചുടുചുംബനം അങ്ങ് പാസ്സാക്കി. സത്യത്തില്‍ എന്താ സംഭവിച്ചതെന്ന് എനിക്കോ റസിയക്കോ ബോധമുണ്ടായില്ല. റസിയയുടെ മുഖം തുടുത്തോ എന്ന് നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല.

അവളെ ബസ്റ്റോപ്പിലാക്കി തിരികെ വന്ന ശേഷമാണ് ആദ്യചുംബനത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ ശരിക്കും രോമാഞ്ചമുണര്‍ത്തിയത്.

(തുടരും.......)

2009 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

8) ആദ്യ ചുംബനം

ആദ്യചുംബനത്തേക്കുര്‍ിച്ച് കേട്ടറിവും വായനാനുഭവും മാത്രമുള്ള ഞാന്‍ അതിലേറെ സങ്കല്‍‌പ്പിച്ചുകൂട്ടിയിരുന്നു. ആ അനുഭവത്തേക്കുര്‍ിച്ച് സ്വപ്നങ്ങള്‍ കണ്ടിരുന്നു. സ്വപ്നങ്ങളില്‍ ജീവിക്കുന്നനെന്നും യാധാര്‍ദ്ധ്യബോധം ഇല്ലാത്തവനെന്നുമൊക്കെ പലരും എന്നേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും എന്റെ ആദ്യചുംബനമേല്‍ക്കെ നാണംകോണ്ട് ചിത്രം വരക്കുകയും കവിളുകള്‍ ചുവക്കുകയും ചെയ്യുന്ന എന്റെ മനസിലെ സുന്ദരിക്ക് റസിയയുടെ മുഖമായിട്ടുണ്ടായിരുന്നു.

ഒരു പുരുഷനും സ്ത്രീയും പ്രണയിക്കുമ്പോള്‍ അവളുടെ അല്ലെങ്കില്‍ അവന്റെ സാമീപ്യം എന്നത് ഒരു അനുഭൂതിതന്നെയാണ്. റസിയയോട് അടുത്തിരിക്കാനും മിണ്ടാനും പറയാനുമൊക്കെ കലശലായ ആഗ്രഹം മനസില്‍ തെളിഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്ക് കമ്പനി വക ഒരു ഓഫെര്‍. റസിയയെ കാണാനല്ല. ഗള്‍ഫിലേക്ക് പോകാന്‍ .

ഗള്‍ഫില്‍ പോയാല്‍ ശംമ്പളം കൂടുതല്‍ കിട്ടുമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ കാശ് ഞാന്‍ ഫോണിനു മുടക്കണം എന്ന വിചാരം എന്നെ തളര്‍ത്തി. "കെട്ട്പ്രായം" കഴിഞ്ഞുനില്‍ക്കുന്ന ഞാന്‍ , വയസാന്‍‌കാലത്ത് പ്രേമം തുടങ്ങിയ വകയില്‍ ഇപ്പോള്‍ത്തന്നെ എയര്‍ട്ടെല്ലിന് 3000 - 4000 ക ആണ് മാസലാഭം. ദുബായ് എന്ന സുന്ദര വാഗ്ദത്ത ഭൂമിയില്‍ ന്യൂഇയര്‍ പാര്‍ട്ടിയോടനുബന്ദ്ദിച്ചുള്ള ലൈറ്റ് അണക്കലും ന്യൂഇയര്‍ ചുംബന വാഗ്ദാനങ്ങളുമൊക്കെ എന്റെ പാതി അറബി ബോസ് തന്നെങ്കിലും, അതൊന്നും എന്റെ ആദ്യ റസിയ ചുംബന സ്വപ്നത്തോളം എത്തിയില്ല. എന്തായിരുന്നാലും ഓഫറിന്റെ കാര്യം ഞാന്‍ റസിയയെ ധരിപ്പിച്ചു. കൂടുതല്‍ ശമ്പളം കിട്ടുന്ന കാര്യമല്ലെ പോരാത്തതിനു ദുബായിക്കാരന്‍ എന്ന പേരും കിട്ടും അതുകൊണ്ട് ഏട്ടന്‍ പോയിട്ടുവാ മൂന്നുമാസത്തെ കാര്യമല്ലേയുള്ളു എന്ന് റസിയ.

ദുബായിയില്‍നിന്നും അടുത്തിടെ വന്ന ഞങ്ങളുടെ മാനേജര്‍ ഓപറേഷന്‍സ് സുശീല്‍ കുമാര്‍ മാനേജ്മെന്റുമായി അകമഴിഞ്ഞ ബന്ധത്തിലായിരുന്നു. ഒരു മൂന്നു മാസത്തെ ദുബായ് വിസിറ്റ്, ഫ്രീ ടിക്കെറ്റ്, താമസിക്കാന്‍ ഫ്ലാറ്റ്, ഇവിടുത്തെപ്പോലെ വലിയ ജോലിയില്ല, കുറച്ച് ക്ലൈന്റ് മീറ്റിങ്ങുകള്‍ മാത്രം തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ കമ്പനി നിരത്തിയിട്ടും എനിക്കു പോകാനുള്ള താല്പര്യമില്ലായ്മ കണ്ടിട്ട് സുശീല്‍ നയത്തില്‍ കാര്യമന്വേഷിച്ചു. റസിയ വിഷയം ഭാഗീകമായിട്ടെങ്കിലും അയാളുടെ നയപരമായ സമീപനത്തില്‍ ഞാന്‍ ച്ഛര്‍ദ്ദിച്ചു. അപ്പോള്‍ ദുബായിയില്‍ സുലഭമായി ലഭിക്കുന്ന റഷ്യാക്കാരികളെപ്പറ്റിയും ലബനീസ്, ഫിലിപ്പീന്‍സ് സിന്ദരികളേപ്പറ്റിയും അദ്ധേഹം വര്‍ണിക്കുകയും, അദ്ധേഹം കുബൂസും അച്ചാറും മാത്രം കഴിച്ച് 300 ദിര്‍ഹം റഷ്യാക്കാരികള്‍ക്ക് കൊടുത്ത് ജീവിതം ആസ്വതിച്ചിരുന്ന കഥയുമെല്ലാം പറഞ്ഞുതന്നു. പോരാത്തതിനു ഒരു സാമ്പിളിന് നെറ്റില്‍നിന്നും കുറേ ലബനീസ് സുന്ദരികളുടെ ഫോട്ടോകള്‍ കാണിച്ച്തരികയും ചെയ്തു.

ഇനി ദുബായിലെങ്ങാനം ചെന്നിറങ്ങിയാല്‍ അപ്പോള്‍ത്തന്നെ എന്നെ വല്ല ലബനീസ് മാലാഖമാരും വശീകരിച്ചാലോ? അപ്പോള്‍ റസിയയോട് ചെയ്യുന്നത് തെറ്റായിപ്പോവില്ലെ എന്നൊക്കെ ആലോചിച്ചപ്പോള്‍ എനിക്ക് "പത്തനംതിട്ട ഒരു പം‌മ്പയാറുണ്ടെന്ന് കരുതി എര്‍ണാകുളത്തുനിന്നേ മുണ്ടും പൊക്കിപ്പിടിച്ച് പോയതുപോലെ" ഒരു കുറ്റബോധം. അങ്ങിനെയെങ്കില്‍ പോകുന്നതിനു മുന്‍പ് റസിയയെ കാണണമെന്നും ഭര്‍ത്താക്കന്മാര്‍ പണ്ട് ദൂരേക്ക് പോകുമ്പോള്‍ ഭാര്യ തന്നെ ഓര്‍ക്കാന്‍ വേണ്ടി രഹസ്യ ഭാഗങ്ങളില്‍ നുള്ളുന്നതുപോളുള്ള കലാപരിപാടികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഓര്‍മ്മിക്കുന്നതുപോലെ എന്തെങ്കിലും വേണം എന്നും തോന്നി.

ദുബായിയിലേക്കുള്ള യാത്ര എന്ന് പറയുന്ന ദിവസത്തിന് രണ്ട് ദിവസം മുന്‍പ് റസിയയെ ഒരു ഐസ്ക്രീം പാര്‍ലറില്‍ വച്ച് കാണാം എന്ന് തീരുമാനമായി. ദുബായിക്ക് പോകുന്നു എന്ന ഒറ്റക്കാരണംകൊണ്ടാണ് ആ കൂടിക്കാഴ്ച്ചക്ക് അവള്‍ സമ്മതിച്ചത്. അങ്ങനെ പറഞ്ഞതിലും നേരത്തെ ഞാന്‍ ആലുവായിലെത്തി. വന്ന് കേറിയപാടെ ഞാന്‍ പേരുപോലും കേട്ടിട്ടില്ലാത്ത എന്തോ ഒരു സാദനം റസിയ ഓര്‍ഡര്‍ ചെയ്തു.

മേശക്ക് മുഖാമുഖമാണ് ഞങ്ങള്‍ ഇരിക്കുന്നത്. അങ്ങിനെയല്ല ഒരേസൈടില്‍ത്തന്നെ രണ്ട്പേരും മുട്ടിയുരുമി ഇരിക്കണം എന്നാണ് പ്രണയ ശാസ്ത്രം എന്ന് പിന്നീട് സുഹൃത്ത് പറഞ്ഞുതന്നു. കയ്യില്‍ ഒന്ന് തൊടാനും കാലില്‍ ഒന്ന് ചവിട്ടാനുമൊക്കെ ഞാന്‍ ആവുന്ന പണി അമ്പത്താറും നോക്കി. നടന്നില്ല. പാനീയം അകത്താക്കിയ ഉടനെ സമയമായി ഞാന്‍ പോണു എന്ന് പറഞ്ഞ് റസിയ പോയി. പിറകേ ഞാനും ഇറങ്ങി.

(തുടരും.........)

2009 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

7) ഫെമിനിസവും പ്രണയവും റസിയയും

സത്യത്തില്‍ ഫെമിനിസം എന്താണെന്ന് എനിക്കറിയില്ല. സ്ത്രീ സമത്വവാദം എന്നാണെന്നും മറ്റും ചിലര്‍ പറഞ്ഞറിഞ്ഞു. പക്ഷെ എന്താണീ സ്ത്രീ സമത്വ വാദ ആശയങ്ങള്‍ എന്ന് എനിക്കു മനസിലാകുന്നില്ല. എന്തായിരിക്കും ഈ വാദം എന്ന് ചിന്തിച്ചുനോക്കി. എനിക്ക് തോന്നിയത് സ്ത്രീ സമത്വ വാദമല്ല സ്ത്രീ മേധാവിത്വം എന്നാണ്.

കുടുംബത്തില്‍ നിന്നും തുടങ്ങിയാല്‍, ആണ്‍കുട്ടികള്‍ പൊതുവേ അഛനോട് കാണിക്കുന്നതിനേക്കാള്‍ സ്നേഹമാണ് അമ്മയോട് കാണിക്കുക. സഹോദരിയുണ്ടെങ്കില്‍ അവള്‍ക്ക് പ്രോട്ടെക്ഷന്‍ സഹോദരനായിരിക്കും. കുറച്ചുകൂടി മുതിര്‍ന്നാല്‍ കൂട്ടുകാരിയെ വിഷമിപ്പിക്കരുത് എന്നുകൂടിയാകും. കുറച്ചുകൂടി പ്രായമാകുമ്പോള്‍ പ്രണയിനിക്കുവേണ്ടി എന്തും ചെയ്യും. വിവാഹം കഴിച്ചാല്‍ ഭാര്യയെ സന്തോഷിപ്പിക്കാനാവും ശ്രമം.അടുക്കളയില്‍ തളച്ചിടപ്പെട്ട സ്ത്രീ എന്നാണെങ്കില്‍, പുരുഷന്‍ പുറത്ത് ജോലിക്കു പോയപ്പോള്‍ അവനു ഭക്ഷണമുണ്ടാക്കുന്ന ജോലി അവള്‍ ഏറ്റെടുത്തു. രണ്ടുപേരും ജോലിതന്നെയല്ലേ ചെയ്യുന്നത്.

എഡീ എന്നു വിളിക്കുന്നത് റസിയക്ക് ഇഷ്ടമല്ല. എഡീ എന്നത് പുരുഷ മേധാവിത്വം ആണെന്നാണ് റസിയയുടെ വാദം. എന്നാല്‍ കൂട്ടുകാരികള്‍ക്ക് അവളെ അങ്ങിനെ വിളിക്കാം. അന്നത്തെ സംഭവത്തിനു ശേഷം ഞാനങ്ങിനെ വിളിച്ചിട്ടുമില്ല.

എന്നും അവളുടെ ഉമ്മ പുറത്ത് പോകാന്‍ ഞാനും അവളും പ്രാര്‍ത്ഥിക്കും. ഞാന്‍ രാവിലെ ഓഫീസിലെത്തിയാല്‍ വൈകുന്നേരമാകാന്‍ പ്രാര്‍ത്ഥിക്കും. വൈകുന്നേരം റസിയ വീട്ടിലെത്തുന്നതിനു മുന്‍പ് വീട്ടിലെത്താനും. എങ്കിലല്ലേ സ്വസ്ഥമായിട്ട് സംസാരിക്കാന്‍ കഴിയൂ. ഇങ്ങിനെയൊക്കെയാണെങ്കിലും തമ്മില്‍ കാണുന്ന കാര്യം പറയുമ്പോള്‍ റസിയ ഒരോരോ ഒഴിവുകഴിവുകള്‍ പറയും. ആരെങ്കിലും കണ്ടാല്‍ ചീത്തപ്പേരു കേള്‍ക്കും എന്ന്.

ചീത്തപ്പേരു കേള്‍ക്കുമ്പോള്‍ ഉള്ള പ്രശ്നം, ചീത്തപ്പേര് പെണ്‍കുട്ടികളേയാണ് ബാധിക്കുക. അതുവഴി കുടുംബത്തിനും. എന്നാല്‍ ഫോണിലോ ചാറ്റിലോ ആവുംമ്പോള്‍ ആരും അറിയുന്നില്ല. ചീത്തപ്പേരും ഉണ്ടാവില്ല. എപ്പോഴും ഫോണ്‍ വിളിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോളാണ് റസിയ വീട്ടില്‍ ഇന്റെര്‍നെറ്റ് കണെക്ഷന്‍ എടുക്കുന്നത്. അങ്ങിനെ എട്ട്മണിക്ക് കിടന്നുറങ്ങിക്കൊണ്ടിരുന്ന റസിയ പത്തുമണി മുതല്‍ പതിനൊന്നര വരെ ചാറ്റിങ്ങിനായി മാറ്റിവച്ചു.

സാധാരണ എല്ലാവരെയും പോലെ ചിലപ്പോള്‍ ഞങ്ങള്‍ വഴക്ക്പിടിക്കും. ഞാന്‍ ചൂടായി വല്ലതും പറഞ്ഞാല്‍ ഞാന്‍‌തന്നെ അത് കോമ്പ്രമൈസിലെത്തിക്കും. അപ്പോള്‍ അവള്‍ പറയും എട്ടന്‍ എന്തിനാ തോറ്റുതരുന്നത്, ഏട്ടന്‍ ജയിക്കുന്ന കാണാനാ എനിക്കിഷ്ടം എന്ന്. ഇവിടെയാണ് ഫെമിനിസ്റ്റ് എന്ന് പറയുന്ന റസിയ സമൂഹം നേരത്തെ തയാറാക്കി വച്ചിരുന്നപോലെ പുരുഷ മേധാവിത്വത്തിനു കീഴ്പ്പെടുന്നത് എന്ന് വേണമെങ്കില്‍ പറയാം.

റസിയ പത്താംതരം പഠിക്കുന്ന ഒരു പെരുനാളുകാലത്ത്, വീട്ടില്‍ അവള്‍ മാത്രം. സന്ധ്യ കഴിഞ്ഞു. പവെര്‍ കട്ടും. ശക്തമായ കാറ്റും മഴയും. പെട്ടന്ന് ഒരു ഇടിവെട്ടും മിന്നലും ഉണ്ടായപ്പോള്‍ അവള്‍ പേടിച്ചു നില‌വിളിച്ചു. നിസ്ക്കരിക്കാന്‍ പോയിരുന്ന ജേഷ്ടന്‍ പള്ളിയില്‍ നിന്നും ഓടിയെത്തി. എന്റെ മോളു പേടിച്ചോ എന്ന് ചോദിച്ച് സമാധാനിപ്പിച്ചതിനേപ്പറ്റി റസിയ പറഞ്ഞിട്ടുണ്ട്. ആ സംഭവം റസിയ ഇന്നും ഓര്‍ക്കുന്നു. ഈ റസിയ എങ്ങിനെ ഫെമിനിസ്റ്റാകും?

കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ പുത്തന്‍ സദാചാര സംഹിതകളും അതിനു പുറം മോടിയായി ഫെമിനിസം എന്ന ഒരു ലേബലും ഒട്ടിച്ച് സ്നേഹം പോലും നിഷേധിക്കുന്നവര്‍ റസിയയേപ്പോലുള്ള സ്നേഹവും ആശ്വാസവും കോതിക്കുന്ന മനസുകളേപ്പോലും മലീമസമാക്കുന്നു.
(തുടരും.............. )

2009 ജനുവരി 30, വെള്ളിയാഴ്‌ച

6) കാവല്‍മാലാഖ, തുടര്‍ച്ച

ലോലഹൃദയകളായ പെണ്‍കുട്ടികള്‍ വിപ്ലവ വിവാഹങ്ങള്‍ അധവാ സമൂഹം അംഗീകരിക്കാത്ത മിശ്രവിവാഹങ്ങള്‍ പോലെയുള്ള കൊടിയ പാപങ്ങള്‍, തെറ്റുകള്‍, ചെയ്യാതിരിക്കാനാണ് പുത്തന്‍ സദാചാര നിയമ സംഹിതകള്‍ തീര്‍ക്കുന്ന കാവല്‍ മാലാഖമാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രേമിക്കുന്നത് ഒരു തെറ്റല്ലെന്ന് അവര്‍ അടിവരയിട്ട് പറയുന്നു. തെറ്റെന്ന് പറയുന്നത് വിവാഹമാണ്. കുറച്ചുകൂടി വിശദീകരിച്ചുപറഞ്ഞാല്‍ വിവാഹത്തിന്റെ തലേദിവസം വരെ, പറ്റുമെങ്കില്‍ അതു കഴിഞ്ഞും കാമുകനോടൊപ്പം പങ്കിടുന്നത് ഒരു തെറ്റേ അല്ല. അത് ശാരീരികവും മാനസികവുമായ ആഹ്ലാദമാണ്. പക്ഷെ വിവാഹം എന്ന് പറയുന്നത് വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും തന്റേയും ഒക്കെ സാമൂഹിക സുരക്ഷിതത്തിന്റെ പ്രശ്നമാണ്.

വിവേചനബുദ്ധിയില്ലാത്ത, സമൂഹത്തില്‍ കൊള്ളിക്കാന്‍ പറ്റാത്ത കഴുതകളാണ് മേലും കീഴും നോക്കാതെ പ്രേമിക്കുകയും തുടര്‍ന്ന് ഒളിച്ചോടുകയോ അതു പറ്റിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നത്. ഇതൊക്കെ സ്നേഹപൂര്‍‌വം ഉപദേശിക്കുന്ന കാവല്‍മാലാഖയോട് ഈ ഉപദേശങ്ങള്‍ക്കു പിന്നിലേ ചേതോവികാരത്തെപ്പറ്റി ചോദിച്ചാല്‍ വളരെ ലളിതമായ ഒരു ഉത്തരമുണ്ട്. "നമ്മള്‍ എന്തിന് വെറുതേ പ്രശ്നങ്ങള്‍ ഉണ്ടാക്കണം?". പുരുഷകേസരികളായ യുവ മാലാഖന്മാര്‍ ഈ പറഞ്ഞതിനെയൊക്കെ വെള്ളംതൊടാതെ വിഴുങ്ങുകയും ഒരു ഏമ്പക്കവും വിട്ട് സമൂഹന്മക്കുവേണ്ടി മേല്‍‌പ്പറഞ്ഞ അഭിനവ ഫെമിനിയന്‍ പത്തുകല്പനകള്‍ക്ക് ജെയ് വിളിക്കുകയും ചെയ്തു. കാരണം ഈ പറഞ്ഞ പുതിയ ഫെമിനിയന്‍ സദാചാരനിയമങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ ലാഭം കൊയ്യുന്നത് മാലാഖന്മാര്‍തന്നെ.

മാലാഖമാരും മാലാഖന്മാരും വട്ടംകൂടിനിന്ന് ഉപദേശിച്ചതുകൊണ്ട് കുറേദിവസത്തേക്ക് ഞാനും റസിയയും തമ്മില്‍ ഒരു ബന്ധവും ഉണ്ടായില്ല. ഉണ്ടായിരുന്ന ഒന്ന് നഷ്ടപ്പെടുമ്പോഴാണല്ലോ നഷ്ടപ്പെട്ടതിന്റെ വില മനസിലാകുന്നത്. എന്നേപിരിഞ്ഞിരിക്കാന്‍ ശ്രമിച്ചിട്ടും കഴിയാത്തതുകൊണ്ടാവണം ഒരു ദിവസം ഒരു പുതിയ ഇമെയില്‍ ഐഡിയില്‍നിന്നും റസിയ എന്നെ ചാറ്റിനു ക്ഷണിച്ചു. ജിമെയിലില്‍ എന്റെ ഐഡി കാവല്‍മാലാഖ ദേവി ബ്ലോക്ക് ചെയ്തെന്നും അണ്‍ബ്ലോക്ക് ചെയ്യാന്‍ തനിക്കറിയില്ലെന്നതുകൊണ്ട് പുതിയ ഐഡി ഉണ്ടാക്കിയെന്നും ഇനിമുതല്‍ ചാറ്റിങ്ങ് ഇ ഐഡിയില്‍ നിന്നാവട്ടെ എന്നും പറഞ്ഞു. പക്ഷെ പഴയതുപോലെ കൂട്ടുകാരുടെ സപ്പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് ക്ലാസിലിരുന്ന് ചാറ്റ്ചെയ്യാന്‍ പറ്റില്ലത്രെ. കൂട്ടുകാരുടെ സപ്പോര്‍ട്ടിന് എന്തുപറ്റിയെന്ന ചോദ്യത്തിനുത്തരമായാണ് മുകളില്‍ വിവരിച്ചസദാചാര തത്വസംഹിത റസിയ എന്നോട് പറയുന്നത്. കൂട്ടുകാരെ ഇത്ര ചൊടിപ്പിച്ചതെന്തെന്നാല്‍, റസിയ "സീരിയസ്സായി" എന്ന് അവരോട് പ്രഖ്യാപിച്ചതിനാലാണ്.

കുറച്ച് വര്‍ഷങ്ങള്‍ പുറംലോകവുമായി സം‌വദിക്കാതെ ഇരുന്നതുകൊണ്ടാവണം കാവല്‍മാലാഖമാരുടെ ഉപദേശ പ്രമാണവും റസിയയുടെ തീരുമാനവുമെല്ലാം ഒരു കൊച്ചുകുട്ടിയുടെതുപോലുള്ള കൗതുകങ്ങള്‍ ആയിരുന്നു എനിക്ക്. കാവല്‍മാലാഖമാരറിയാതെ റസിയ ഞാനുമായി ബന്ധം സ്താപിച്ചത് എന്നില്‍ വളരെ സന്തോഷമുണ്ടാക്കി. പക്ഷെ അത് പുതിയ പ്രതിബന്ധങ്ങളുടെ തുടക്കമായിരുന്നു.

ക്ലാസ്സിലിരുന്നുള്ള ചാറ്റിങ്ങ് നിന്നു. ഉച്ചക്ക് എന്നെ വിളിക്കാന്‍ സുഹറ ഫോണ്‍ കൊടുക്കില്ല. മറ്റ് കൂട്ടുകാരുടെ ഫോണില്‍നിന്ന് വിളിക്കാന്‍ അവള്‍ സമ്മതിക്കുകയുമില്ല. അങ്ങിനെ വിളിക്കുകയാണെങ്കില്‍ റസിയയെ ഒറ്റപ്പെടുത്തണമെന്ന് മുന്തിയ കാവല്‍മാലാഖയായ ദേവി മറ്റ് കൂട്ടുകാരികളെ ശട്ടംകെട്ടി. ബന്ധുക്കളുടെ ഇടയില്‍ പൊതുവേ ഉള്‍‌വലിഞ്ഞുനിന്നിരുന്ന റസിയ, ഉണ്ടായിരുന്ന കൂട്ടുകാരില്‍നിന്നുപോലും ഒറ്റപ്പെട്ടു. കൂടെ പഠിക്കുന്നവര്‍ തന്നെയാണ് ജോലി സ്ഥലത്തും ഉള്ളത്. വീട്ടില്‍ ഉമ്മ മാത്രമേ ഉള്ളു. ഉമ്മയോടും വലിയ സംസാരമില്ല. അങ്ങനെ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മ ഇല്ലെങ്കില്‍ മാത്രം റസിയ എന്നേ വിളിക്കും. പേടിച്ചു വിറച്ച പതിഞ്ഞ ശബ്ദത്തില്‍ റസിയ എന്നോടു സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ കാരണം എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട അവള്‍ എന്നോട് മാത്രം സംസാരിച്ചു. അവളുടെ തേങ്ങലുകള്‍ക്ക് ഞാന്‍ ആശ്വാസവും ധൈര്യവും പകര്‍ന്നു.

(തുടരും.....)

2009 ജനുവരി 24, ശനിയാഴ്‌ച

5)കാവല്‍മാലാഖ (ഭാഗ്യമുള്ളവള്‍ ദേവി)

ചാറ്റിങ്ങിലൂടെയോ ഓര്‍ക്കുട്ടിലൂടെയോ ഫോണിലൂടെയോ മരത്തണലിലോ പാര്‍ക്കിലോ ബീച്ചിലോ എന്തിന് ഇന്റെര്‍നെറ്റ് കഫേകളുടെ അടഞ്ഞ ഇടുങ്ങിയ മുറികളിലേ സ്വകാര്യതകളിലോ ഇരുന്നു പ്രേമിക്കാം. അല്‍പ്പംകൂടി അഡ്വാന്‍സ്ഡ് ആയാല്‍ ശരീരം പങ്കുവക്കുകയുമാവാം. പക്ഷെ സീരിയസ് ആവരുത്. റസിയക്ക് കാവല്‍മാലാഖയുടെ ഉപദേശം. ഈ സീരിയസ് ആവുക എന്ന്‌വച്ചാല്‍ എന്താ? കല്യാണം വരെ എത്തുന്ന ബന്ധങ്ങളെ ആണ് സീരിയസ് ആവുക എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. സീരിയസ് ആവുകയാണെങ്കില്‍ അതിനു നിബന്ധനകള്‍ ഉണ്ട്. സ്വജാതി ആയിരിക്കണം, സുന്ദരനായിരിക്കണം, നല്ല ജോലിയും സമ്പാദ്യവും വേണം, കുടുംബമഹിമ വേണം, അങ്ങിനെ നീണ്ട് പോകുന്നു ലിസ്റ്റ്.

ഈ ഉപദേശം നല്‍കാന്‍ ജാതി മത ഭേതമന്യേ കൂട്ടുകാരികള്‍ ഒത്ത്കൂടി.ഏറ്റവും അടുത്ത കൂട്ടുകാരി ദേവി. ആറു വര്‍ഷത്തോളം സ്കൂളിലും കോളെജിലുമായി ഒരുമിച്ചുണ്ടായിരുന്നവള്‍, റസിയയില്‍ ഫെമിനിസത്തിന്റെ വിത്ത് പാകിയവള്‍, നന്നായി ചിത്രം വരക്കുകയും കവിത എഴുതുകയും ചെയ്യുന്നവള്‍, ക്ലാസ്സിലെ നമ്പര്‍ വണ്‍ സുന്ദരി, പഠിക്കാന്‍ അതി സമര്‍ത്ഥ, എല്ലാംകൊണ്ടും ഭാഗ്യമുള്ളവള്‍. രണ്ടാമത്തെ കൂട്ട്കാരി സുഹറ. സുഹറയുടെ ഫോണിലേക്കാണ് ഞാന്‍ ഉച്ചസമയങ്ങളില്‍ റസിയയെ വിളിച്ചുകൊണ്ടിരുന്നത്. അടുത്തത് മേരി. പെട്ടന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നും. സത്യന്‍ അന്തിക്കടിന്റെ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലേപ്പോലെ മൂന്നു കമ്യൂണിറ്റിയിലുള്ള കൂട്ട്കാരികള്‍, ഒരേ അഭിപ്രായം. എന്തൊരു ഒരുമ എന്തൊരു മതേതരത്വം. ഹാ സുന്ദരം ഈ കേരളം.

ദേവിക്കും സുഹറക്കും മേരിക്കും ഒക്കെയുണ്ട് ഓര്‍ക്കുട്ടില്‍ ടണ്‍ കണക്കിനു ഫണ്‍ (സോറി ഫ്രെണ്ട്സ്). ചാറ്റിങ്ങും തക്രതിയായി നടക്കുന്നു. ഇതില്‍ ദേവിക്കു ഒരു മുസ്ലീം പയ്യനുമായി "ലൗ" ഉണ്ടായിരുന്നു. കാര്യം കഴിഞ്ഞപ്പൊ ജാതിപ്രശ്നം പറഞ്ഞ് ആളു തടിതപ്പി. ഇപ്പോ ദേവിയാകട്ടെ ബാക്കി ടണ്‍ കണക്കിനു ഫണ്ണുമായി ചാറ്റിങ്ങില്‍ കഴിയുന്നു. സുഹറക്കു ഒരു യങ്ങ് ഡോക്ടറുമായി "ലൗ". ഡോക്ടര്‍ക്കാകട്ടെ ‍ഓര്‍ക്കുട്ടില്‍ ഇരുനൂറ്റിയന്‍പതില്‍ക്കൂടുതല്‍ സുന്ദരികള്‍ ഫ്രെണ്ട്സ്. ഒരേ മതം പക്ഷെ ജാതി വേറേയാണ്. എങ്കിലും വാരാന്ത്യം പേളുമാലയും കുപ്പിവളക‌ളും സമ്മാനം. സുഹറ ത്രിപ്ത, സന്തുഷ്ട. മേരിയേക്കുറിച്ച് കൂടുതല്‍ അറിയില്ല. കുഞ്ഞാടിന്റെ കാര്യങ്ങള്‍ എല്ലാം വളരെ രഹസ്യമാണ്.

ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, പ്രണയം അന്ധവും ബധിരവും മൂകവുമാണ് തുടങ്ങിയ പഴഞ്ചന്‍ വിശ്വാസപ്രമാണങ്ങള്‍ കെട്ടിപ്പിടിച്ചു നടന്ന ഞാന്‍ ഈ ഉപദേശ സംഹിത അറിഞ്ഞിരുന്നില്ല. ഐ ടി കമ്പനിയിലെ ജോലി ആയതുകൊണ്ട് മുന്‍പ് കൂടെ ജോലി ചെയ്തിരുന്നവരും ഇപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരുമെല്ലാം ഓണ്‍ലൈനില്‍ ഉണ്ടാവും. അതുപോലെ ഞാനും. എന്നും രാവിലെ ഓഫീസില്‍ എത്തിയാല്‍ ഉടന്‍ എല്ലാവര്‍ക്കും ഒരു ജി എം (ഗുഡ് മോണിങ്ങ്) കൊടുക്കുന്ന പതിവുണ്ട് എനിക്ക്. അതുകൊണ്ട് എന്റെ ജി എമ്മിനുവേണ്ടി എല്ലാവരും കാത്തിരിക്കും തിരിച്ചുകിട്ടാന്‍ ഞാനും. രാവിലെയുള്ള ജി എമ്മുകള്‍ കഴിഞ്ഞ് ഞാന്‍ റസിയയെ പതിവുപോലെ കാത്തിരുന്നു. പണിയൊന്നും ചെയ്യാതെ ഞാന്‍ ജിട്ടോക്ക് വിന്‍ഡോയിലേക്ക് നോക്കി ദിവസം അവസാനിപ്പിച്ചു.

ഇതിനിടെ എന്റെ ഏറ്റവും അടുത്ത ഒരു സുഹ്റുത്തിനോട് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ലോകത്ത് റസിയ മാത്രമെ പെണ്ണായിട്ടുള്ളോ? അടുത്ത ട്രാക്ക് പിടിയളിയാ എന്നൊക്കെ അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി. "ഞാന്‍ സീരിയസ് ആയിപ്പോയളിയാ" എന്ന് ഞാനൊരു ഗദ്ഗതം പോലെ പറഞ്ഞു. കുറച്ചു സമയത്തെ നിശബ്ദതക്കുശേഷം "എന്നാ അളിയന്‍ പ്രൊസീഡ് ചെയ്യ് . എന്തിനും ഞാനുണ്ട്.. എല്ലാത്തിനും വഴിയുണ്ടാക്കാം. അളിയന്‍ സമാധാനിക്ക്." എന്നൊക്കെ പറഞ്ഞ് അവന്‍ ആശ്വസിപ്പിച്ചു. റസിയയേ വിളിച്ച് സംസാരിച്ച് കാര്യങ്ങള്‍ ഒരു കോമ്പ്രമൈസില്‍ എത്തിക്ക് എന്നുപദേശിക്കുകയും ചെയ്തു. സുഹ്റ്ത്ത് ഉയര്‍ന്ന സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന ആളാണ്.

റസിയയെ ഇനി ഞാന്‍ വിളിച്ചാല്‍ എടുക്കില്ല. അതുകൊണ്ട് ഓഫീസിലെ ബിന്‍സിയേയും ഗീതയേയും വിളിച്ച് എനിക്കും സനിലാലിനും മാത്രം അറിയാവുന്ന റസിയയുമായുള്ള ബന്ധത്തിന്റെ കഥയും നിലവിലുള്ള അവസ്ഥയും പറഞ്ഞു ധരിപ്പിച്ചു. സംഗതി കേട്ടപാടെ ബിന്‍സി പറഞ്ഞു."നമുക്കിതു വേണോ? ആ പെണ്ണ് പോണെങ്കില്‍ പോട്ടെ. വേറൊരു കല്യാണം കഴിക്ക്. പ്രായം ഇത്രയും ആയില്ലേ?". ഗീതയും സനിലാലും അതിനോട് യോചിച്ചു. ഇവര്‍ മൂന്നു പേരും യഥാക്രമം 21, 20, 22 വയസുള്ളവരാണ്. എങ്കിലും ബിന്‍സി വിവാഹിതയാണ്, മുന്‍പ് എന്നോടൊപ്പം ജോലിചെയതിരുന്നതുമാണ്. കൊച്ചുപിള്ളേരുടെ അഭിപ്രായത്തോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും റസിയയെ വിളിക്കാനുള്ള വഴി ബിന്‍സിയോ ഗീതയോ ആണെന്നുള്ളതുകൊണ്ട് ഞാന്‍ അവരെ സ്നേഹപൂര്‍‌വ്വം നിര്‍ബന്ധിച്ചു. വിവാഹിതയായതുകൊണ്ട് ഒരു സീനിയര്‍ പദവിയുള്ള ബിന്‍‍സിയെ ആ ദൗത്യം ഏല്‍പ്പിച്ചു.

എന്റെ നമ്പര്‍ കണ്ടാല്‍ എടുക്കില്ല എന്നത്കൊണ്ട് ബിന്‍സിയുടെ നമ്പറില്‍നിന്നും വിളിച്ചു. റസിയയോട് ലളിതമായി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ "ഞാന്‍ സമ്മതിക്കില്ല" എന്ന പല്ലവി അവള്‍ ആവര്‍ത്തിച്ചു. പക്ഷെ പിറ്റേദിവസം റസിയ വിളിച്ചു. അപ്പോള്‍ ഞാന്‍ ഒന്നാം ഭാഗത്തില്‍ (ഇത്തിരി പഴമ്പുരാണത്തില്‍) പറഞ്ഞതുപോലെ എന്റെ ഭൂതവും വര്‍ത്തമാനവും കണക്കും സയന്‍സും ഫിലോസഫിയുമെല്ലാം റസിയയേ പറഞ്ഞുകേള്‍പ്പിച്ചു. ഇനി ഒരു ആഘാതംകൂടി താങ്ങാനുള്ള അരുത്ത് ഇ ബോഡിക്കും മനസിനുമില്ലെന്നും അതുകൊണ്ട് നമുക്ക് തുടരുന്നിടത്തോളം തുടരാം എന്നും ഞാന്‍ പറഞ്ഞു. അങ്ങിനെ ഒരു തമാശക്ക് ഞാനില്ല എന്ന് റസിയ. നിന്നോട് ആദ്യമായി തോന്നിയ പ്രണയത്തിന്റെ അതേ വിശുദ്ധിയോടെയും പവിത്രതയോടെയും ഇനിയും നിന്നേ സ്നേഹിക്കാന്‍ തയ്യാറാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ റസിയ സമ്മതം മൂളി.

(തുടരും.............)

2009 ജനുവരി 16, വെള്ളിയാഴ്‌ച

4)ഒരു ഫെമിനിസ്റ്റ് ജനിക്കുന്നു. ( കേട്ടറിവുകള്‍ )

മടക്കയാത്രയില്‍ ഞാന്‍ റസിയയെക്കുറിച്ച് ചിന്തിച്ചു.അവളുടെ വാക്കുകളില്‍നിന്നും അവളെ വരച്ചെടുക്കാന്‍ ശ്രമിച്ചു. അടുത്തുള്ള ഒരു ഗ്രാമത്തിലാണ് റസിയയുടെ വീട്. വാപ്പയും ഇക്കാക്കയും ചേച്ചിയുടെ ഭര്‍ത്താവുമെല്ലാം ഗള്‍ഫില്‍. ഗേള്‍സ് സ്കൂളിലും വിമെന്‍സ് കോളെജിലുമായി ഡിഗ്രി വരെ പഠിച്ചു. കൂലിപ്പണിക്കുപോലും സ്പെഷൈലൈസേഷന്‍ ഉള്ള ഈ കാലത്ത് ഒരു എക്കണോമിക്സ് ഡിഗ്രികൊണ്ട് മാത്രം കാര്യമില്ല എന്നു മനസിലാക്കിയപ്പോഴാണ് ഐ ടി മേഖലയുടെ മായിക ലോകത്തേക്ക് എല്ലാവരേയുമെന്നപോലെ റസിയയും വരുന്നത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്നതുതന്നെ ശരിയല്ല എന്ന അഭിപ്രായമുള്ളവരാണ് അവളുടെ കമ്മ്യൂണിറ്റിക്കാര്‍ കൂടുതല്‍ ഉള്ള റസിയയുടെ ഗ്രാമക്കാര്‍. സ്വന്തമായ ഒരു തൊഴില്‍ വേണമെന്നും അതില്‍നിന്നും കിട്ടുന്ന വരുമാനംകൊണ്ട് വീട്ടുകാരെ സഹായിക്കണമെന്നുമുള്ള നിലപാടിലാണ് ലോണ്‍ എടുത്തിട്ടാണെങ്കിലും ഐ ടി ജോലിക്കുതകുന്ന ഒരു കോഴ്സ് പഠിക്കാന്‍ അവള്‍ എത്തുന്നത്.

വാപ്പയും ഇക്കായും ഗള്‍ഫില്‍ എന്ന് പറയുമ്പോള്‍ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള കുടുബം എന്നു കരുതരുത്. മൂത്ത മകളെ കെട്ടിച്ചതിന്റെ കടം തീര്‍ക്കാന്‍ അന്‍പത്തിയഞ്ചാം വയസിലും ഗള്‍ഫില്‍ ലേബര്‍ വര്‍ക്ക് ചെയ്യുന്ന വാപ്പ. അത്യാവശ്യം സെമിസ്കില്‍ഡ് വര്‍ക്ക് ചെയ്യുന്ന ഇക്ക.അതുപോലെ ചേച്ചിയുടെ ഭര്‍ത്താവും. ഇക്കയും വാപ്പയും മുണ്ട്മുറുക്കിയുടുത്താണ് കുടുംബം ഒരു വട്ടമെത്തിക്കുന്നത് എന്ന് റസിയക്കു നന്നായി അറിയാം.

എന്റെ മനസില്‍ റസിയയുടെ വാപ്പക്ക് അറബിക്കഥയിലെ ക്യൂബാ മുകുന്ദന്‍ താമസിക്കുന്ന ഫ്ലാറ്റിലെ ഇക്കയുടെ മുഖമാണ്. സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി ആ രംഗം ചെറുതായി ഞാന്‍ ഒന്നു വിവരിക്കാം.

ക്യൂബാ മുകുന്ദന്‍ ഫ്ലാറ്റിലെത്തുമ്പോള്‍ എല്ലാവരും ബിരിയാണി കഴിക്കുന്നു. വിശേഷം എന്തെന്ന് ചോദിക്കുമ്പൊള്‍ എന്റെ മോള്‍ടെ കല്യാണമാണെന്ന് മറുപടി. ഗള്‍ഫിലെ കാര്യങ്ങള്‍ അറിയാത്ത പ്രേക്ഷകരേപ്പോലെതന്നെ മുകുന്ദനും ചോദിക്കുന്നു. മോള്‍ടെ കല്യാണത്തിന് ഇങ്ങള്‍ പോകുന്നില്ലേ എന്ന്. ചിരിച്ചുകൊണ്ട് ഇക്ക പറഞ്ഞ് തുടങ്ങുന്നു. "കാര്യങ്ങള്‍ നൊക്കാന്‍ ഓള്‍ടെ മാമന്‍മാരുണ്ട്. കല്യാണത്തിനു വേണ്ടത് പൊന്നും പണവുമാ. ഫ്ലൈറ്റ് ടിക്കറ്റിന്റെ കാശുകൊണ്ട് മൂന്ന് പവന്‍ കൂടുതല്‍ വാങ്ങി. എന്നാലും ഇന്നലെ വൈകിട്ട് മോളു വിളിച്ചിട്ട് എന്റെ കല്യാണത്തിന് വാപ്പ വരുന്നില്ലേ എന്നു ചോദിച്ച് കരഞ്ഞപ്പോ... ഞമ്മളും.. " ഇത്രയും പറഞ്ഞ് അയാള്‍ പൊട്ടിക്കയുന്നു.

ഈ രംഗം കണ്ടപ്പോള്‍ എനിക്ക് റസിയയുടെ വാപ്പയുടെ പ്രതിരൂപം പോലെ തോന്നി. തീയേറ്ററിലെ ഇരുട്ടില്‍ എന്റെ കണ്ണ് നനഞ്ഞു.

റസിയ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. എല്ലാം അടക്കിപ്പിടിച്ചുള്ള ജീവിതം. മനസും വാക്കുകളും വികാരങ്ങളുമെല്ലാം അടക്കിവക്കണ്ടതാണ് എന്ന് ശാഠ്യം‌പിടിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടി അങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളു.

ഞാന്‍ ഓഫീസിലെത്തി കുറേ സമയം കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നു. ഡെസ്ക്ടോപ്പിലെ വിന്‍ഡോസിന്റെ കുന്നും മലയും ആകാശവും നോക്കിയിരിക്കുന്ന എന്നേ കണ്ടിട്ട് ഓഫീസിലെ മറ്റ് മൂന്ന്പേര്‍, ബിന്‍സിയും ഗീതയും സനിലാലും എന്തൊക്കെയോ എന്നോട് ചോദിച്ചു. ഐ ടി പാര്‍ക്കിലെ എ/സി നന്നായി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കിലും ഞാന്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.

എന്റെ ഫോണ്‍ ശബ്ദിച്ചു. റസിയ. ഞാന്‍ ദേഷ്യവും സങ്കടവും പെട്ടന്ന് പുറത്ത്ചാടാതിരിക്കാന്‍ പാടുപെട്ടു. ഐ ടി പാര്‍ക്കിനുള്ളില്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല. കുരങ്ങന്‍ പാമ്പിനെ പിടിച്ചതുപോലെ ഞാന്‍ ഫോണുമായി ഇടനാഴിയിലൂടെ ഓടി. പുറത്ത് എത്തിയപ്പോഴേക്കും ബെല്ല് നിന്നു. പാര്‍ക്കിങ്ങില്‍ വച്ചിരുന്ന ഒരു ബൈക്കില്‍ ചാരിനിന്ന് ഒരു സിഗററ്റ് കത്തിച്ചപ്പോഴേക്കും വീണ്ടും റസിയ.ഫോണെടുത്ത് ഞാന്‍ തടഞ്ഞ് വച്ചിരുന്ന മൊത്തം വികാരങ്ങളേയും എടുത്തുകൊണ്ട് ചോദിച്ചു. "എന്താ വിളിച്ചത്?". ഒന്നും മനസിലാവാത്തപോലെ റസിയ ചോദിച്ചു."എന്താന്നോ?". "എന്റെ മുഖത്ത് നോക്കി എന്നെ വേണ്ടെന്ന് പറഞ്ഞില്ലേ? പിന്നെയും എന്താന്നോ.." ഞാന്‍ വിശദീകരിച്ചു. എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ എന്ന് റസിയ. പിന്നെ ഞാന്‍ എങ്ങനെ സംസാരിക്കണമെടീ എന്നായി ഞാന്‍ . "ഞാന്‍ അത്രക്കൊന്നും സീരിയസായി എടുത്തിരുന്നില്ല. എന്നെ എഡീ എന്നു വിളിക്കരുത്. ഞാന്‍ ഫെമിനിസ്റ്റാണ്." ഇത്രയും പറഞ്ഞ് റസിയ ഫോണ്‍ കട്ട് ചെയ്തു.

(തുടരും........)

2009 ജനുവരി 10, ശനിയാഴ്‌ച

3) ഒരു വെളിപ്പെടുത്തല്‍

1995ല്‍ ആണെന്ന് തൊന്നുന്നു കേരളത്തില്‍ എഷ്യാനെറ്റ് കേബിള്‍ റ്റി വി യുമായി വരുന്നതു. കേബിള്‍ റ്റി വി യുടെ വരവ് ഒരു മാധ്യമ വിപ്ലവതിന്റെ ആദ്യ പടിയായി കരുതാം. അതുപോലെ 1998ല്‍ ആണെന്നു തൊന്നുന്നു സത്യം ഇന്‍ഫൊയുടെ പ്രീപെയ്ഡ് ഇന്റെര്‍നെറ്റ്. തൊട്ടു പിന്നാലെ എസ്കൊട്ടെല്‍ മൊബൈല്‍ ഫൊണ്‍. സാമൂഹികമായി പെട്ടെന്നു ഭയങ്കരമായ മാറ്റങ്ങള്‍.

ഇന്നത്തെ 30- 35 വയസുകാര്‍ പഴയ തലമുറയുടെ ആദര്‍ശങ്ങള്‍ക്കും പുതിയ തലമുറയുടെ ഫാസ്റ്റ് ലൈഫിനും ഇടയില്‍ പെട്ട്പോയവരാണു.പിന്നോട്ട് നോക്കിയാല്‍ പഴയ കെട്ടുറപ്പുള്ള, ആത്മബന്ധങ്ങള്‍ക്കു വിലകല്പിച്ചിരുന്ന ഒരു തലമുറ. മുന്നോട്ട് നോക്കിയാല്‍ അച്ഛനും അമ്മയും സഹോദരനും സഹോദരിയും അദ്ധ്യാപകനും വിദ്ധ്യാര്‍ത്ധിയും ഉള്‍പ്പടെ എല്ലാവരും ഫ്രെണ്ട്സ് എന്ന ഒറ്റ വാക്കില്‍ ഒതുങ്ങുന്ന ഒരു തലമുറ. രണ്ടിലും പെടാതെ പകച്ചു നില്‍ക്കുന്ന വിഭാഗത്തില്‍ പെട്ട ഒരുവനാണു ഞാനും.

അതുകൊണ്ടാവും ഒരു പെണ്‍കുട്ടിയെ, അതും സ്നേഹിക്കുന്ന, ഫോണിലൂടെ വളരെ അടുപ്പമുള്ള, എന്തും തുറന്നുപറയുന്ന പെണ്‍കുട്ടി ആയിട്ടുപോലും ആദ്യമായി കാണാന്‍ പോകുമ്പോള്‍ ഇത്രയും ആകാംഷ.

സ്വസ്തമായ ഒരിടം നോക്കി കാര്‍ പാര്‍ക്കുചെയ്ത് കുറേനേരം അതില്‍ത്തന്നെ ഇരുന്നു. പാട്ട് കറങ്ങിത്തിരിഞ്ഞ് വീന്‍ണ്ടും വന്നു. "ചോര വീണ........" . അത് കേട്ട് തീര്‍ന്നപ്പോഴുള്ള ധൈര്യത്തില്‍ പെട്ടെന്നു പുറത്തിറങ്ങി അവള്‍ സാധാരണ വിളിക്കാറുള്ള കൂട്ട്കാരിയുടെ നമ്പറിലേക്കു വിളിച്ചു. ഞാന്‍ ഇവിടെ താഴെ ഉണ്ട് നീ വേഗം ഇറങ്ങി വരൂ എന്നു. സ്റ്റെയ്ര്‍കേസില്‍ നില്‍ക്കു ഞാന്‍ പെട്ടന്ന് വരാം എന്ന് മറുപടിയും കിട്ടി.


ഒരു കോണിപ്പടിയില്‍ ഞാന്‍ നില്പ്പായി. 10 മിനിട്ട് കഴിഞിട്ടും ആളെ കാണുന്നില്ല. പറ്റിച്ചോ എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ ഇതെവിടെയാ നില്‍ക്കുന്നതു എന്നു ചോദിച്ച് അവള്‍ വിളിച്ചു. അടയാളങ്ങള്‍ പറഞ്ഞപ്പോള്‍ കോണിപ്പടി മാറിപ്പോയി എന്ന് മനസിലായി. പറഞ്ഞ കോണിപ്പടിയില്‍ എത്തിയപ്പോള്‍ പേരും വിലാസവും എഴുതാനുള്ള ബുക്കുമായി സെക്ക്യൂരിറ്റി ഇരിക്കുന്നു. നമുക്കിതൊന്നും ബാധകമല്ലെന്നൊ കാണാത്തതുപോലെയൊ ഒരുവിധം ഞാന്‍ ഫസ്റ്റ് ഫ്ലോറിന്റെ ലാന്റിങ്ങില്‍ എത്തി. റസിയ കാത്ത് നില്പുണ്ടായിരുന്നു അവിടെ. ഞാന്‍ ചുറ്റുപാടുമൊക്കെ നോക്കി. ഒരു പ്രണയം പങ്കിടാനുള്ള കാലാവസ്ത ഇല്ല. കോണിപ്പടികളിലൂടെ ആളുകള്‍ പോകുകയും വരികയും ചെയ്യുന്നു. റസിയയുടെ ആളിനെക്കാണാന്‍ കൂട്ടുകാരികള്‍ മുകളില്‍നിന്നും എത്തിനോക്കുന്നു. അടക്കിയ ചിരികളുമായി പോകുന്നു.

ഞാന്‍ അവളെ ആകെപ്പാടെ ഒന്നു നോക്കി. അവളിലാകട്ടെ സന്തോഷമോ സന്ദാപമോ ഒന്നും കാണാനില്ല. നന്നായി വെളുത്ത് തുടുത്ത് കൊഴുപ്പുള്ള ഒരു പക്കാ മുസ്ലീം പെണ്‍കുട്ടി. ചുരീദാറിന്റെ ഷാള്‍ തലയില്‍ക്കൂടി ഇട്ടിരിക്കുന്നതുകൊണ്ട് മുടിയുണ്ടോ എന്ന് നോക്കാന്‍ പറ്റുന്നില്ല. നല്ല വട്ടമുഖത്ത് കരിമീന്‍പോലത്തെ കണ്ണുകള്‍. കവിളുകള്‍ റോസ്സ്പൗഡര്‍ ഇട്ടിട്ടുണ്ടോ എന്നു തോന്നുമ്പോലെ ചുവന്നിരിക്കുന്നു. എന്നേക്കാള്‍ വണ്ണവും പോക്കവും. ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരി. ഞാന്‍ ആകെ കുഴപ്പത്തിലായി. എന്റെ ഇരുണ്ട നിറവും പൊക്കക്കുറവും എന്നില്‍ പെട്ടന്ന് ഒരു അപകര്‍ഷതാബോധം സ്രിഷ്ടിച്ചു. ഒരു "തളത്തില്‍ ദിനേശന്‍ " എന്നു വേണമെങ്കില്‍ പറയാം.


ഞാന്‍ ചുറ്റുപാടും വീണ്ടും കണ്ണോടിച്ചു. ഒന്നും കാണുന്നില്ല. ചിരിക്കണമെന്ന് മനസില്‍ ആഗ്രഹമുണ്ട്. ചിരി വരുന്നില്ല. നിശബ്ദ്തയെ ഭ്ജ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞു. "എനിക്കു വേഗം പോണം. സമയം തീരാറായി. ചോറ് കഴിച്ചിട്ടില്ല." അപ്പോള്‍ എനിക്കു ഒരു ഫോണ്‍ കാള്‍ വന്നു. " അതേ... മിഥുനേ.........നീ ആ പ്രോപെര്‍ട്ടീസില്‍ പോയി.............റൈറ്റ് ക്ലിക്ക് ചെയ്ത്........" എന്തൊക്കെയോ അങ്ങിനെ പറഞ്ഞു. മിഥുന്‍ ഞെട്ടിയുണ്ടാകും. എനിക്കൊന്നും മനസിലാവുന്നില്ല ചേട്ടാ, ഞാന്‍ രാത്രി വിളിക്കാം എന്നു പറഞ്ഞ് അവന്‍ ഫോണ്‍ വച്ചു. പെട്ടെന്ന് തിരിഞ്ഞ് ഞാന്‍ റസിയയോടു പറഞ്ഞു. "നമുക്കു പുറത്ത്നിന്നും കഴിക്കാം". അപ്പോള്‍ത്തന്നെ മറുപടിയും വന്നു. "അതിനൊന്നും എന്നെ കിട്ടില്ല." ഞാന്‍ വീണ്ടും കുഴപ്പത്തിലായി.

ഏതെങ്കിലും ഒരു റെസ്റ്റോറന്റില്‍ പൊയി മുഖാമുഖം ഇരുന്ന് വല്ലതും കഴിച്ചുകൊണ്ട് പറയാമെന്ന് ഞാന്‍ കരുതിവച്ച വാക്കുകള്‍ ഇനി എങ്ങിനെ പറയും. ഇടക്കിടക്ക് റസിയ മുകളിലേക്ക് നോക്കുന്നുണ്ട്. എന്തോ ആഗ്യം കാണിക്കുന്നുമുണ്ട്. അവള്‍ പറഞ്ഞു. "എനിക്ക് പോണം". ഒരു മിനിട്ട് എന്നു പറഞ്ഞ് ഞാന്‍ കോണിപ്പടിയിലേക്ക് ചാരി നിന്നു. "വീട്ടില്‍ എനിക്കു കല്യാണം ആലോചിക്കുന്നുണ്ട്. മമ്മി ചോദിച്ചു നിന്റെ മനസില്‍ ആരെങ്കിലുമുണ്ടോ എന്ന്. നമ്മുടെ കാര്യം ഞാന്‍ പറയട്ടെ.?" ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞ് തീര്‍ത്തു. അതിലും വേഗം മറുപടിയും വന്നു. "ഞാന്‍ സമ്മതിക്കില്ല"

പെട്ടെന്ന് എന്റെ കണ്ണില്‍ ഇരുട്ട് കയറി. എന്നാല്‍ ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് ഞാന്‍ കോണിപ്പടി ഇറങ്ങി. ഞാന്‍ അടുത്ത്ചെല്ലുമ്പോള്‍ ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു. ഇതെല്ലാം ഇത്ര പെട്ടന്ന് ഇയാള്‍ അറിഞ്ഞോ എന്ന് വിചാരിച്ചുകൊണ്ട് ഞാന്‍ ദ്രുദിയില്‍ അകത്ത് കയറി. എന്നിട്ട് പറഞ്ഞു "പെട്ടന്ന് വിടൂ . എനിക്ക് 3 മണിക്ക് ഒരു മീറ്റിങ്ങ് ഉണ്ട്." എന്ത് മീറ്റിങ്ങ് ? എത്രയും പെട്ടെന്ന് ആലുവാ വിടണം. അത്രതന്നെ.

വണ്ടി മുന്നോട്ട് നീങ്ങി. വിശന്നിട്ട് വയറ് പോരിയുന്നു. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലതാനും. പാട്ട് വീണ്ടും വന്നു. പാട്ടിന്റെ ഒന്നുരണ്ട് വരികള്‍ സ്റ്റീരിയോ ഓഫ് ചെയ്തിട്ടും മനസില്‍ വീണ്ടും
വീണ്ടും കേള്‍ക്കാന്‍ തുടങ്ങി. "......വീറുകൊണ്ട വാക്കുകള്‍ ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ........?" തുടര്‍ന്ന് "നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍ ... വീണിടാതെ നേരിനായ് പൊരുതണം............................"

( തുടരും......)

N B: കേട്ടിട്ടില്ലാത്തവര്‍ക്കും ശ്രധ്ദിച്ചിട്ടില്ലാത്തവര്‍ക്കും ഗാനം താഴെ ചേര്‍ക്കുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. പാട്ട് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

2009 ജനുവരി 5, തിങ്കളാഴ്‌ച

2) ഓര്‍ക്കുട്ടും പ്രണയവും

മുട്ടുവിന്‍ തുറക്കപ്പടും എന്നാണല്ലോ, തുറക്കപ്പെട്ടു. പിന്നീട് കംമ്പനി ഡയറക്ട്ടറുടെ ഇഷ്ടമനുസരിച്ചു കളറും ഡിസൈനും ഒക്കെ ഉണ്ടാക്കി തുഛമായ സംമ്പളം വാങ്ങിക്കാന്‍ തുടങ്ങി. തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ആളുടെ മുഖത്ത്പോലും നൊക്കില്ല. രാവിലെ ക്രിത്യം ഒന്‍പതരക്കു ഓഫീസ് അഞ്ചരക്കു വീട്. എന്തായാലും ഒരു വര്‍ഷത്തിനിടെ മൂന്നു കമ്പനികള്‍ ചാടിക്കടന്നപ്പോള്‍ വീട്ടുകാര്‍ സ്വപ്നം കണ്ട അഞ്ചക്ക ശംമ്പളം ആയി. വീട്ട്കാര്‍ക്കു സ്ന്തോഷം.പക്ഷെ എന്റെ മനസ് ഉള്വലിഞ്ഞിരുന്നു. ആരോടും തുറന്നിടപെടാന്‍ കഴിയുന്നില്ല. എന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി, മാസാവസാനം കിട്ടുന്ന അഞ്ചക്കം കൂട്ടിയും കുറച്ചും ദിവസങ്ങള്‍ തള്ളിനീക്കി.

ആ സമയത്താണു അടുത്ത സീറ്റിലെ പയ്യന്‍ ഓര്‍ക്കുട്ടില്‍ കളിക്കുന്നതു കാണുന്നത്. അവന്റെ പ്രേരണയാലാണു ഞാന്‍ എന്റെ പഴയ ഓഫീസിലെ രാജകുമാരി എനിക്കയച്ച ഒരു ഓര്‍ക്കുട്ട് ഇന്‍‌വിറ്റേഷന്‍ പൊടിതട്ടിയെടുക്കുന്നത്. അവന്റെ ഫ്രെണ്ട്സിനെ എല്ലാം ഞാനും ആഡ് ചെയ്തു. എനിക്കും കിട്ടി പത്തറുപത് ഫ്രെണ്ട്സിനെ. അങ്ങിനെ ഒരു ദിവസം ജിടോക്കില്‍ ഒരു ഫ്രെണ്ട് റിക്യെസ്റ്റ്. പരിചയമില്ലാത്തവരെ ഭയത്തൊടുകൂടിമാത്രം നോക്കിയിരുന്ന ഞാന്‍ "who are you?" എന്നു ചോദിച്ചപ്പൊള്‍ ഓര്‍ക്കുട്ടില്‍ നോക്കൂ എന്നു മറുപടി. നോക്കി. ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍. എല്ലാ ദിവസവും അവള്‍ ഓണ്‍ലൈനില്‍ വരും. ഞാന്‍ സ്തിരമായി "how r u?" എന്നും തിരികെ അവള്‍ "fine da." എന്നും പറയും. എന്നാലും ഇതു പെണ്‍‌കുട്ടിതന്നെയാണോ എന്നൊരു സംശയം. ഒരു ദിവസം ഞാന്‍ ചോദിച്ചു "നമുക്കു പ്രേമിച്ചാലോ ?" എന്ന്. എന്നോടിങ്ങനെയൊന്നും പറയരുത്. ഞാന്‍ ക്ലാസ്സിലിരുന്നാണു ചാറ്റ് ചെയ്യുന്നത് എന്നു പെണ്‍കുട്ടി.

കുറേ ദിവസത്തേക്ക് പെണ്‍കുട്ടിയുടെ ഒരു വിവരവും ഇല്ല. പിന്നീടൊരുദിവസം "താന്‍ പറഞ്ഞ കാര്യം നമുക്കാലോചിക്കാം " എന്നായി പെണ്‍കുട്ടി. "ശരി" എന്നു ഞാനും. "ശരി 1..2..3.. start" എന്നു പെണ്‍കുട്ടിയും. പിന്നേയും കുറേ ദിവസത്തേക്ക് ആളിനെ കാണാനില്ല. പെട്ടന്നൊരുദിവസം "ഇവിടെ ഓര്‍ക്കുട്ടും ജിമെയിലും ബ്ലോക്ക് ചെയ്യുകയാണു. ഇനി മെയില്‍ അയച്ചാല്‍ മതി" എന്നൊരു മെസ്സേജ്. എന്നാല്‍ നമ്പര്‍ താ വിളിക്കാമെന്നായി ഞാന്‍. എനിക്ക് മൊബൈല്‍ ഇല്ല തന്റെ നമ്പര്‍ താ ഞാന്‍ വിളിക്കാം എന്നു പെണ്‍കുട്ടി. ഞാന്‍ നമ്പര്‍ കൊടുത്തു.

ഒരു ദിവസം ഉച്ചക്ക്, ക്രിത്യമായി പറഞ്ഞാല്‍ 1.10 നു ഒരു ഫോണ്‍ കാള്‍. എന്നെ മനസിലായോ എന്നു. എന്റെ ഫോണില്‍ വേറേ ആരും വിളിക്കാനില്ലാത്തതുകൊണ്ട് ഞാന്‍ പെട്ടന്ന്തന്നെ "റസിയ അല്ലേ" എന്ന് ചോദിച്ചു. (പേരു മാറ്റിയിട്ടുണ്ട്) . ക്രിത്യം ഒരുമണിക്കു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഞാന്‍ പിന്നീട് ഒന്നു മുതല്‍ ഒന്ന് നാല്പ്പത്തിയഞ്ച് വരെ ഫോണ്‍ സംഭാഷണത്തിനായി മാറ്റിവച്ചു. ഇതൊക്കെ ഒരു തമാശയല്ലേ എന്നു ഞാന്‍ നൂറ്വട്ടം മനസിനെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ ഫൊട്ടോകള്‍ കൈമാറി. പെണ്‍കുട്ടി സുന്ദരി, നിഷ്ക്കളങ്കതയുള്ള മുഖം. മാസങ്ങള്‍ കടന്നുപോയി. വിശുധ്ധ് മാസത്തില്‍പ്പോലും അവധി ദിവസങ്ങളില്‍ ഫോണ്‍ സംഭാഷണം മണിക്കൂറുകള്‍ നീണ്ട്പോയി. എന്റെ ഡാര്‍ക്ക് എജിനു ശേഷം മനസിനു എന്തോ ഒരു ഉണര്‍‌വ്, ഒരാനന്ദം.

അപ്പോഴാണു വീട്ട്കാരുടെ രണ്ടാമത്തെ ആഗ്രഹം.അഞ്ചക്ക ശം‌മ്പളമായി, കാറ് വാങ്ങി, ലാപ് ടോപ്പ് വാങ്ങി. ഇനിയെന്താ? ഇനി ഒരു പെണ്ണ് വേണം. വീട്ട്കാര്‍ എന്നെയും കൂട്ടി പെണ്ണ്കാണാന്‍ പോയി. പെണ്ണ് ചായയുമായി വന്നു. പെണ്ണ് എത്ര വശ്യമായി ചിരിച്ചിട്ടും എനിക്ക് ചിരിക്കാന്‍ പറ്റുന്നില്ല. മനസിനു ആകെ ഒരു വല്ലായ്മ്മ. കാരണവന്മാര്‍ എന്തൊക്കെയോ ചോദിക്കുന്നു, പറയുന്നു. എനിക്ക് ഒരു ശ്വാസമ്മുട്ടല്‍ പോലെ. ഒരുകണക്കിനു അവിടെനിന്നും തിരിച്ചുപോന്നു.

വീട്ടിലെത്തിയപ്പോള്‍ മുതല്‍ കണ്ണടച്ചാലും തുറന്നാലും റസിയയുടെ മുഖം. അപ്പോള്‍ത്തന്നെ ഉറപ്പിച്ചു. നാളെ റസിയയെ കാണണം. കാറോടിക്കാന്‍ പേടി ഉള്ളതുകൊണ്ട് ഒരു ഡ്രൈവറെയും ഏര്‍പ്പാടു ചെയ്തു. കാറ് വാങ്ങിയതേ ഉള്ളു. സി ഡി പ്ലയെര്‍ വാങ്ങാന്‍ കാശില്ല. ഉള്ളതു കാസ്സെറ്റ് പ്ലെയര്‍ ആണു. പിറ്റേന്നു രാവിലെതന്നെ ഡ്രൈവറെയും കൂട്ടി കടയായ കടയെല്ലാം തിരഞ്ഞു. ഒരു കസ്സെറ്റിനുവേണ്ടി. അവസാനം ഉച്ചയോടടുത്തപ്പോള്‍ ഒരു കാസ്സെറ്റ് കിട്ടി. "അറബിക്കഥ". ഇട്ടപ്പൊ പാട്ട് കേള്‍ക്കുന്നില്ല. ഫാസ്റ്റ് ഫോര്‍‌വേഡും റീവൈഡും ഒക്കെ ചെയ്തു നോക്കി.

റസിയയെ ആദ്യമായി നേരിട്ടു കാണാന്‍ പോകുകയാണു. രണ്ട് മണിക്ക് മുമ്പ് ആലുവയില്‍ അവള്‍ പാര്‍ട്ടൈം ജോലി ചെയ്യുന്നിടത്ത് എത്തണം. രണ്ട് മണി കഴിഞ്ഞാല്‍ അവള്‍ ക്ലാസ്സില്‍ പോകും. അവിടെച്ചെന്ന് കാണാന്‍ ധൈര്യം പോരാ. ആകെ ഒരു പരവേശം, ആകാംഷ. ആദ്യ കൂടിക്കാഴ്ച എങ്ങിനെയാവും എന്ന ആശങ്ക. അങ്ങിനെ വെപ്രാളപ്പെട്ട് എവിടെയൊ ഞെക്കിയപ്പോള്‍ പാട്ട് കേള്‍ക്കാന്‍ തുടങ്ങി. " ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം...." ഇനി തൊട്ടാല്‍ ഉള്ള പാട്ട്കൂടി ഇല്ലാതാവും. അതുകൊണ്ട് തൊട്ടില്ല. പക്ഷെ കേള്‍ക്കെ കേള്‍ക്കെ ഒരാവേശം, ഒരു ധൈര്യം.

(തുടരും........)

N B: കേട്ടിട്ടില്ലാത്തവര്‍ക്കും ശ്രധ്ദിച്ചിട്ടില്ലാത്തവര്‍ക്കും ഗാനം താഴെ ചേര്‍ക്കുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. പാട്ട് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

2008 ഡിസംബർ 31, ബുധനാഴ്‌ച

1) ഇത്തിരി പഴമ്പുരാണം

അറബിക്കഥ എണ്ണ സിനിമയിലെ "ചോര വീണ മണ്ണില്‍ " എന്ന് തുടങ്ങുന്ന ഗാനം ഒരു വിപ്ലവ ഗാനമാണോ എന്ന് ചോദിച്ചാല്‍, അതൊരു പ്രണയ ഗാനമാണെന്നു ഞാന്‍ പറയും. അതിന് എന്റേതായ ചില കാരണങ്ങള്‍ ഉണ്ട്.

ഒരു ഡാര്‍ക്ക് ഏജ് , ഒരു ഇരുണ്ട കാലം എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോള്‍, മനസും ശരീരവും തളര്‍ന്ന ഒരു അവസ്ഥ. കാരണം ഞാന്‍ എന്നും ജീവിച്ചത് ഒരു കാല്‍പനിക ലോകത്തായിരുന്നു. ഒരു സിനിമാ സംവിധായകനാവണം എന്ന മോഹം പൊലിന്ജപ്പോള്‍്, എന്റെ കാല്‍പ്പനിക ലോകം പൊളിഞ്ഞപ്പോള്‍, ഉണ്ടായ നിരാശ. പക്ഷെ നിരാശപ്പെടാന്‍് എനിക്കധികം പ്രായമോന്നുമായിരുന്നില്ല എന്നത് വേറെ കാര്യം.

അധ്യാപകരുടെ മകനായിട്ടാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. സിനിമയോ കലയോ എന്നും അവരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. 5 അക്ക ശമ്പളം, ഭാര്യ , കുട്ടികള്‍ , സ്വോസ്തം ഗൃഹഭരണം. ഇതൊക്കെയായിരുന്നു അവരുടെ സ്വോപ്നം. അതുകൊണ്ട് കലയുമായി ബന്ധപ്പെട്ട് പോകുക എന്നത് ഒരു വെല്ലുവിളിയും കടുത്ത മാനസിക സംങര്‍ഷത്തിനു ഇട നല്‍കുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ സൂചിക്കുഴലിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞു വീണു താല്ക്കാലികമായെന്ഗിലും ഒരു മൃത്യു കൈവരിക്കേണ്ടി വന്നു.

കംപ്യൂട്ടരിനൊട്ള്ള ഭ്രമം മൂത്ത് ലോണ്‍ എടുത്തു ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും 3D Max, Photoshop, Dreamweaver തുടങ്ങിയ കുറച്ചു സോഫ്റ്റ്‌വെയര്‍ കള്‍ സ്വോന്തമായിട്ടു പഠിച്ചു എന്നതൊഴിച്ച് നിറുത്തിയാല്‍ വേറെ പണിയൊന്നും എനിക്കറിയുകയുമില്ല. അത് സിനിമ ഭ്രാന്ത് പിടിച്ചു നടക്കുന്നതിനിടെ ഉള്ള ഒഴിവു വേളകളില്‍ സംഭവിച്ചതാണ്. കൂടുതലും ഒഴിവു വേളകള്‍ തന്നെയായിരുന്നു. എട്ടൊമ്പത് വര്‍ഷങ്ങള്‍കൊണ്ട്‌ വര്‍ക്ക് ചെയ്തത് 2 സിനിമയും വിരലിലെണ്ണാവുന്ന ടി വി വര്ക്കുകളം ഒന്നുരണ്ടു പരസ്യ ചിത്രങ്ങളുമാണ്.

മുന്‍പ് ഡാര്‍ക്ക് ഏജ് എന്ന് പറഞ്ഞല്ലോ. ഒരു വര്‍ഷം ഒരു പണിയും ചെയ്യാതെ കമ്പ്യൂട്ടര്‍ ഒന്നു ഓണ്‍ ആക്കുകയോ ഒരു പുസ്തകം വായിക്കുകയോ ചെയ്യാതെ മുറിക്കുള്ളില്‍ വെറുതെ അടച്ചുപൂട്ടി ഇരുന്നു. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ വേറെ പണിയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവിടെ ചെയ്യാവുന്ന ജോലികള്‍ എന്നാല്‍ കണക്കെഴുതാന്‍ പോവുക, അതിന് കണക്കറിയണം , അധ്യപകനാവുക അതിന് ടി ടി സിയോ ബി എഢൊ വേണം, സര്‍ക്കാര്‍ ഉദ്യോഗസ്തനാവുക അതിന് പി എസ് സി ടെസ്റ്റ് പാസ് ആവണം, പിന്നെ ഉള്ളത് കൂലിപ്പണിയാണ് അതിന് ആരോഗ്യം വേണം. ഇതൊന്നുമാല്ലെങ്ങില്‍ ഞങ്ങളുടെ നാട്ടില്‍ എല്ലാവരും ചെയ്യുന്നതുപോലെ ഗള്‍ഫില്‍ പോകാംഎന്നുവച്ചാല്‍ 50,000 രൂപയെങ്ങിലുമാകും വിസക്ക്. അത് ലോണ്‍ എടുക്കാമെന്നുവച്ചാലും സുരക്ഷിതമായ ജോലിക്ക് കൊണ്ടുപോകാന്‍ പരിചയക്കാര്‍ ആരും ഇല്ലതാനും. ഇനി എന്തെങ്ങിലുമാവട്ടെ എന്ന് വച്ചാല്‍ മാനസികാവസ്ഥ ശരിയല്ലാത്തവന്‍് , കോണ്ഫിടെന്റ്സ് നഷ്ടപ്പെട്ടവന്‍ എന്ത് ചെയ്താലാണ് ശരിയാവുക.

ആയിടക്കു പപ്പയുടെ ജോലി സംബന്ധമായി എറണാകുളത്തു വന്നു. അപ്പോള്‍ ആക്ടിംഗ് മോഡെലിന്ഗ് പോര്‍ട്ടല്‍ തുടങ്ങിയാല്‍ സുന്ദരന്മാരായ ആണ്‍കുട്ടികളെയും സുന്ദരിമാരായ പെണ്‍കുട്ടികളെയും നിരത്തി നിറുത്തി കുറച്ചു പരസ്യങ്ങളും പിടിച്ചു ജീവിക്കാംഎന്നുവച്ചു. പക്ഷെ അവിടെ മോര്‍ഫിംഗ് എന്റെ വില്ലനായി. മോര്‍ഫിംഗ് എന്നാല്‍ എന്താണെന്നു ഭൂരിപക്ഷത്തിനും അറിയില്ല. പത്രക്കാര്‍ മോര്ഫിങ്ങിനെ ഒരു ഉത്സവമാക്കി കൊണ്ടുനടന്നതുകൊണ്ട് പെണ്‍കുട്ടികള്‍ ആരും ഫോട്ടോ തന്നില്ല പ്രദര്‍ശിപ്പിക്കാന്‍ . വെബ്സൈറ്റില്‍ ഫോട്ടോ ഇട്ടാല്‍ ഞങ്ങളെ ആരെങ്ങിലും
മോര്‍ഫ് ചെയ്തു വല്ല നീല ചിത്രമുണ്ടാക്കുമോ എന്നായിരുന്നു അവരുടെ പേടി. സുന്ദരികള്‍ ഇല്ലാത്ത പോര്‍്ട്ടലില്‍് ആഡ് ഏജന്‍സി ക്കാര്‍ക്കോ പരസ്യം തരുന്നവര്‍ക്കോ ജനത്തിനോ താല്‍പ്പര്യം ഉണ്ടായില്ല. കൂടുതല്‍ എന്തിന് പറയുന്നു, കാശ് പോയി.

വീണ്ടും വീട്ടിലെ അടച്ചിട്ട മുറി. അങ്ങനെയിരിക്കെ വെബ് ഡിസൈനരെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ടു ഒരു കമ്പനിയുടെ വാതില്‍ക്കല്‍ മുട്ടി.

ആമുഖം

പുതുവത്സരത്തില്‍ ഞാന്‍ ഒരു പുതിയ പോസ്റ്റ് തുടങ്ങുന്നു. ആദ്യമേ പറയട്ടെ ഇതു ഒരു "തുടരന്‍ " ആണ്. എല്ലാവരും പ്രോത്സാഹിപ്പിക്കും എന്ന് കരുതട്ടെ.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശമ്സകള്‍് .