2010, മേയ് 2, ഞായറാഴ്‌ച

12) ത്രിശങ്കുവില്‍ റസിയ

എപ്പോഴാണ് നമുക്ക് പ്രണയം സംഭവിക്കുക എന്ന് ചോദിച്ചാല്‍ ആര്‍ക്കും ക്രിത്യമായ ഉത്തരം തരാന്‍ കഴിയില്ല. ചിലപ്പോള്‍ അത് സംഭവിക്കുന്നു അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സംഭവിക്കലിനും താതാത്‌മ്യം പ്രാപിക്കലിനും അതിന്റെ ആഴത്തിലും പരപ്പിലും ഒക്കെ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചാണ്. വര്‍ഷങ്ങളോളം വെറും സൗഹ്രുദം എന്ന് മാത്രം കരുതുന്ന ചില ബന്ധങ്ങളില്‍ അപ്രതീക്ഷിതമായ നിമിഷങ്ങളിലാവും പ്രണയം എന്ന് തിരിച്ചറിയുക. അത്പോലെ ബന്ധങ്ങ‌ളുടെ ധ്രഡതയും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

ഞാന്‍ എന്ന വ്യക്തി റസിയയേ ഇത്രയധികം സ്നേഹിക്കുന്നതിന് സാഹചര്യങ്ങള്‍ ഒരു പരിധിവരെ കാരണമാണ്. ആദ്യത്തെ അദ്ധ്യായത്തില്‍ പറഞ്ഞതുപോലെ പ്രശ്നങ്ങള്‍ തലച്ചുമടായി കൊണ്ട്നടക്കുന്ന ഒരു മനസിന്റെ ഉടമക്ക്, മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ കിട്ടിയ ഒരു വാഴനാര് പോലെയായിരുന്നു റസിയയുടെ സ്നേഹം. വാഴനാരിന് രക്ഷിക്കാന്‍ കഴിയുമോ എന്നതിനേക്കാളേറെ  ഒരു വാഴനാരെങ്കിലും ഉണ്ടെന്ന ആശ്വാസമാണ് റസിയ. അതുകൊണ്ടാവും രണ്ട്കൈയ്യും പിടിച്ച് ഞാനതില്‍ തൂങ്ങുന്നത്.

ആവള്‍ ഗേള്‍സ് സ്കൂളിലും വിമെന്‍സ് കോളെജിലും ഒക്കെ പഠിച്ചത്കൊണ്ട് ആരും പ്രണയാഭ്യര്‍ഥന നടത്തിയില്ലെന്നും അതുകൊണ്ട് ആദ്യമായി ഒരാള്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ വീണ്‌പോയി എന്ന്മാണ് ഈ പ്രണയത്തില്‍ റസിയയുടെ സാക്ഷ്യം. ആരോടും ഒന്നും പറയാത്ത, വാശിയും സ്നേഹവും വികാരങ്ങളും സ്വപ്നങ്ങളുമെല്ലാം അടക്കിവച്ച് ശീലിച്ച ഒരു പെണ്‍കുട്ടിക്ക് സ്നേഹവും ഉപദേശങ്ങളും മാനസിക പിന്‍ബലവുമൊക്കെ നല്‍കിയപ്പോള്‍ സ്നേഹം തോന്നിയത് സ്വാഭാവികമാവണം. ചിലപ്പോള്‍ എന്റെ സ്നേഹത്തിന്റെ സുഖത്തിന്റെ തണലില്‍ ഇത്തിരിനേരം തളര്‍ന്നിരുന്നതാവാം.അല്ലെങ്കില്‍ ആദ്യം പ്രണയം പകര്‍ന്ന പുരുഷനോട് തോന്നിയ ഒരു അഫെക്ഷന്‍ ആവാം. സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ രണ്ട്പേര്‍ക്കും ഒരു മാനസിക തണല്‍ വേണ്ടിയിരുന്നു.

യഥാര്‍ത്ഥത്തില്‍ റസിയക്ക് ഞാനാരാണ് ? ഒരു ശബ്ദം. എന്റെ രൂപത്തെയും ഭൗതികതേയും അവള്‍ സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല. എന്തായിരുന്നാലും ഒറ്റവാക്കില്‍ ഉത്തരം പറയണം എന്ന് പറഞ്ഞ് ഞാനാ ചോദ്യം വീണ്ടും ചോദിച്ചു. "എല്ലാത്തിലുമുപരിയായി എന്നേ സ്നേഹിക്കുന്നുവെങ്കില്‍ , നീ എന്നോടൊപ്പം വരുമോ? ". "NO"  എന്നായിരുന്നു ഉത്തരം. ഞാന്‍ എല്ലാം അവിടെവച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, റസിയ വീണ്ടും വിളിച്ചു. എനിക്ക് ധൈര്യമില്ല, പിടിച്ച്നില്‍ക്കാന്‍ കഴിയുന്നില്ല, എന്നെല്ലാം പറഞ്ഞുകൊണ്ടിരുന്നു.

റസിയ കരയുമ്പോള്‍ എന്റെ കണ്ണും നിറയും. "ഏട്ടന് സങ്കടങ്ങള്‍ കൂട്ട്കാരോടെങ്കിലും പറയാം. എനിക്കാരാ ഉള്ളത്?". അവളുടെ ഈ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ ഞാന്‍ വീണ്ടും റസിയയോട് സംസാരിച്ചു. വീണ്ടും ഏകദേശം രണ്ട് വര്‍ഷങ്ങള്‍. എല്ലാ മാസവും "നമ്മളെ ആരും സപ്പോര്‍ട്ട് ചെയ്യില്ല. എന്റെ വാപ്പച്ചിയേയും ഉമ്മച്ചിയേയും വിട്ട് എനിക്ക് വരാന്‍ കഴിയില്ല.നമുക്ക് പിരിയാം." എന്ന് പറഞ്ഞ് റസിയ കരയും. പിറ്റേദിവസംതന്നെ വിളിക്കുകയും ചെയ്യും. അവള്‍ വിളിച്ചാല്‍ എന്റെ എല്ലാ ദുഖങ്ങളും ദേഷ്യവും അടക്കിവച്ച് ഞാന്‍ ഫോണ്‍ എടുക്കും. ഒരിക്കല്‍ "എന്റെ മരണംകൊണ്ടേ ഇതിനൊരു പരിഹാരമാവൂ" എന്ന് പറഞ്ഞ് കൈത്തണ്ടയില്‍ കത്തി വച്ചതായി എന്നോട് പറഞ്ഞു. അവള്‍ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന പേടി എന്നെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു.

ഒരിക്കല്‍ അവള്‍ എന്നെ വിളിച്ച് പറഞ്ഞു. "ഏട്ടനെ ഒരു ഫ്രെണ്ടായിട്ട് ഞാന്‍ വിളിച്ചോട്ടേ? അങ്ങിനെയെങ്കിലും എനിക്ക് ഏട്ടന്റെ ശബ്ദം കേള്‍ക്കാമല്ലോ" എന്ന്.

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് റസിയയേകാണാനുള്ള ആദ്യ യാത്രയും "ചോര വീണ മണ്ണില്‍....." എന്ന് തുടങ്ങുന്ന ഗാനവുമാണ്. ജീവിതത്തിലേക്ക് നടക്കാന്‍ എന്നേ പ്രേരിപ്പിക്കുന്നത് ഈ വരികളുമാണ്. "നേര് നേരിടാന്‍ കരുത്ത് നേടണം നിരാശയില്‍.. വീണിടാതെ.........."

ഒന്നര മാസത്തിന്  മുമ്പ് അവളുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു പ്രാവശ്യം എന്നേ വിളിച്ചിരുന്നു.

ഒരു വിപ്ലവ പ്രണയ ഗാനവും ഞാനും ഇവിടെ അവസാനിക്കുന്നില്ല. ഒന്നും ഒന്നിന്റേയും തുടക്കവുമല്ല ഒടുക്കവുമല്ല.

=======================================


ഇതുവരെ വായിച്ച് സഹിച്ച എല്ലാവര്‍ക്കും നന്ദി.